ന്യൂദല്‍ഹി: രാജ്യത്തെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ മിഷണറി ഹോമുകളിലും പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. ജാർഖണ്ഡിലെ മിഷണറി കേന്ദ്രത്തിൽ നിന്നും കുട്ടികളെ അനധികൃതമായി ദത്തു നൽകുന്നുവെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അന്വേഷണത്തിന് ഉത്തരവിട്ടത്.
മാത്രമല്ല എല്ലാ ശിശുക്ഷേമ സമിതികളും, ദത്തെടുക്കല്‍ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയില്‍ (കേറ)രജിസ്റ്റ്ര് ചെയ്തിട്ടുണ്ടെന്ന് അതാത് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണ്ടതാണെന്നും ഉത്തരവിലുണ്ട്.
ദത്തെടുക്കല്‍ നിയമാവലികളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയതിനെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ചാരിറ്റി അവരുടെ അനാഥമന്ദിരങ്ങളില്‍ ദത്തെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു.പുതുക്കിയ നിയമാവലി പ്രാബല്യത്തില്‍ വന്നതു മുതല്‍ക്ക് സംഘടന ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ശേഷിക്കുന്ന കുട്ടികളെ രാജ്യത്തെ മറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിലവില്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ശിശുക്ഷേമ സമിതികളും നിര്‍ബന്ധമായും കേറയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ 2300 ശിശുക്ഷേമ സമിതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാക്കിയുള്ള നാലായിരത്തോളം സമിതികള്‍ ഇനിയും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷന്റെ കണക്ക് പ്രകാരം രാജ്യമൊട്ടാകെയുള്ള ശിശുക്ഷേമസമിതികളിലായി 2.30 ലക്ഷം കുട്ടികള്‍ അധിവസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: