ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശ രക്തമാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും ബിഎസ്പി ദേശീയ വൈസ്പ്രസിഡന്റ് ജയ് പ്രകാശ് സിങ്ങ്. രാഹുലിനെ വിമര്‍ശിച്ചതിന് ജയപ്രകാശിനെ വൈസ് പ്രസിഡന്റ്, ദേശീയ കോഡിനേറ്റര്‍ സ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രസിഡന്റ് മായാവതി പുറത്താക്കി.
രാഹുല്‍ ഗാന്ധിയുടേത് വിദേശ രക്തമാണെന്ന് ലഖ്നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടെയാണ് ജയ് പ്രകാശ് പറഞ്ഞത്. മായാവതിയുടെ അസാന്നിധ്യത്തിലായിരുന്നു പരാമര്‍ശം.
രാഹുലിന് രാജീവ് ഗാന്ധിയുടെ ഛായയുണ്ടായിരുന്നെങ്കില് എന്തെങ്കിലും സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ രാഹുലിന് വിദേശിയായ സോണിയയുടെ ഛായയാണ്. രാഹുലിന്റേത് വിദേശരക്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ല. മോദിക്ക് ബദലല്ല രാഹുല്‍. അടുത്ത പ്രധാനമന്ത്രി ബാലറ്റ് പെട്ടിയില്‍ നിന്നാണുണ്ടാകേണ്ടത് . ആരുടെയെങ്കിലും വയറ്റില്‍ ജനിച്ചതു കൊണ്ട് മാത്രം പോരാ.
ഇന്ത്യ മായാവതിയെ ഉറ്റു നോക്കുകയാണ്. മായാവതി പ്രധാനമന്ത്രിയാകുന്ന ദിനത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു. ഈ പ്രസംഗം വിവാദമായപ്പോഴാണ് ജയ് പ്രകാശിനെ മായവതി പുറത്താക്കിയത്.
പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ജയ് പ്രകാശ് ലംഘിച്ചെന്നും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുന്നതെന്ന് മായാവതി അറിയിച്ചു. രാഹുലിനെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സുമായി സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ച തുടരുന്നതിനിടെ ആരും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന് മായാവതി അന്ത്യശാസനം നല്കി. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്സുമായി സഖ്യ നീക്കം നടത്തുന്നതിനിടെയാണ് ജയ് പ്രകാശിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: