ചെന്നൈ: ചെന്നൈയിൽ വൻകള്ളപ്പണ വേട്ട. ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റ് കൺസ്ട്രക്ഷൻ കമ്പനിയുടെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 160 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു. എംഎസ് എസ്പികെ കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അനധികൃത പണവും സ്വർണവും പിടിച്ചെടുത്തത്.
സർക്കാരിൽ നിന്നും കരാര്‍ നേടി തമിഴ്നാട്ടിൽ റോഡ്-ഹൈവേ നിർമാണം നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് ഇത്രയും വലിയ കള്ളപ്പണം ശേഖരിച്ചിരുന്നത്. ചെന്നൈ അന്വേഷണ വിഭാഗമാണ് പരിശോധന നടത്തുനത്. 22 ഇടങ്ങളിൽ ഇതിനോടകം അന്വേഷണ സംഘം പരിശോധന നടത്തിക്കഴിഞ്ഞു. ഇവയിൽ 17 എണ്ണം ചെന്നൈയിലും നാല് എണ്ണം വിരുധനഗർ ജില്ലയിലും ഒരെണ്ണം വെല്ലൂർ ജില്ലയിലുമാണ്. വലിയ ബാഗുകളിലായി കരുതിയിരുന്ന പണം കാർപാർക്കിലെ കാറുകളിലാണ് സൂക്ഷിച്ചിരുന്നത്. സ്വർണ ബിസ്കറ്റുകളും ഇവയ്ക്കൊപ്പം കണ്ടെത്തിയിരുന്നു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധന ഇപ്പോഴും തുടരുകയാണെന്നും ഇപ്പോൾ ലഭിച്ചതിൽ കൂടുതൽ പണവും സ്വർണവും ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു മുൻപ് 2016ൽ 110 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: