ലഖ്നൗ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശ രക്തമാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും പരാമര്‍ശം നടത്തിയ ബിഎസ്പി ദേശീയ ഉപാദ്ധ്യക്ഷന്‍ ജയ്പ്രകാശ് സിംഗിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി പ്രസിഡന്റ് മായാവതിയാണ് സിംഗിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് പുറത്താക്കിയത്.
ജയ് പ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചെന്നും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി അറിയിച്ചു. രാഹുലിനെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മായവതി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായി സഖ്യസാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ആരും ഇതുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും മായാവതി അന്ത്യശാസനം നല്കി.അതെല്ലാം ഹൈക്കമാന്‍ഡ് നോക്കിക്കൊള്ളുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശ രക്തമാണെന്നായിരുന്നു പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ ആയിരുന്ന ജയ് പ്രകാശ് സിംഗിന്റെ പരാമര്‍ശം.
ലഖ്നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടെയാണ് ഈ പരാമര്‍ശം ഉന്നയിച്ചത്. മായാവതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു പരാമര്‍ശം.തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ ബിഎസ്പി കോണ്‍ഗ്രസുമായി നീക്കു പോക്കിനു ശ്രമിക്കുന്നതിനിടെ വന്ന നേതാവിന്റെ പരാമര്‍ശം പാര്‍ട്ടിക്ക് തലവേദനയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: