ചെന്നൈ: കേള്‍വി ശക്തി കുറവുള്ള പതിനൊന്നുവയസുകാരിയെ ഏഴുമാസം പീഡിപ്പിച്ച സംഭവത്തില്‍ 17 പേരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. രവികുമാര്‍ (56), സുരേഷ് (32), രാജശേഖര്‍ (40), എറാള്‍ഡ് ബ്രോസ് (58), ബി.ജെ. സുഗുമാരന്‍ (65) എന്നിവരുള്‍പ്പെടെ 17 പേരെയാണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന്, ശരീരത്തില്‍ കുത്തിവച്ചും സോഫ്റ്റ് ഡ്രിങ്കില്‍ കലര്‍ത്തി നല്‍കിയുമാണു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡനം വീഡിയോയില്‍ പകര്‍ത്തിയ പ്രതികള്‍ ഇതു പുറത്തുവിടുമെന്നു പറഞ്ഞാണു മാസങ്ങളോളം പീഡനം തുടര്‍ന്നത്. ദല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിയായ മൂത്ത സഹോദരിയോടാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് സഹോദരി മാതാപിതാക്കളെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 300 ഫ്ളാറ്റുകളുള്ള അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രവികുമാര്‍ ആണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. പിന്നീട് മറ്റൊരു ദിവസം മദ്യപിച്ചു പുറത്തുനിന്നെത്തിയ മറ്റു രണ്ടുപേര്‍ കൂടി കുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം മറ്റുള്ളവരും പീഡനം തുടര്‍ന്നു. സ്കൂളില്‍ നിന്നെത്തുന്ന കുട്ടിയെ ഫ്ളാറ്റ് ബേസ്മെന്റ്, പൊതു ശുചിമുറി, ടെറസ്, ജിം എന്നിവിടങ്ങളില്‍ വെച്ചാണ് പീഡിപ്പിച്ചത്. ഫ്ളാറ്റുകള്‍ മിക്കതും ഒഴിഞ്ഞുകിടന്നതിനാല്‍ സംഭവം ആരുമറിഞ്ഞില്ല.
കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതികളെ രോഷാകുലരായ അഭിഭാഷകര്‍ മര്‍ദിച്ചു. ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: