മുമ്പെങ്ങുമില്ലാത്ത കെടുതിയിലാണ് കേരളം. അടുത്തകാലത്തൊന്നുമില്ലാത്ത കാലവര്‍ഷക്കെടുതി. തോരാമഴ ഒരുക്കിത്തന്ന ദുരന്തങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. 22 പേരുടെ ജീവനെടുത്തത് മാത്രമല്ല, 10000ത്തോളം കോടിയുടെ നാശനഷ്ടമുണ്ടായെന്ന് പറയുന്നു. 60 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം പത്ത് ദിവസത്തെ മഴയെത്തുടര്‍ന്ന് കേരളമാകെ വെള്ളത്തിലായി. നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. ഇരുപതോളം വീടുകള്‍ പൂര്‍ണമായും 500ല്‍പ്പരം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 111 ക്യാമ്പുകളിലായി കാല്‍ലക്ഷത്തോളം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്ക് മതിയായ ഭക്ഷണവും സൗകര്യങ്ങളുമൊന്നും ഇല്ലെന്ന് പരക്കെ പരാതി.
എറണാകുളവും കൂത്താട്ടുകുളവും പേരന്വര്‍ത്ഥമാക്കി. വയലും കായലും തിരിച്ചറിയാനാകുന്നില്ല. റോഡേത്, പുഴയേത് എന്നും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നു. ആലപ്പുഴ പോലുള്ള താഴ്ന്ന പ്രദേശങ്ങള്‍ മാത്രമല്ല, ഹൈറേഞ്ചുകളിലും വെള്ളക്കെടുതി. പോരാത്തതിന് ഉരുള്‍പൊട്ടല്‍. കടലോരങ്ങളിലാണ് ദുരിതക്കയം. ഒരുതുള്ളിക്കൊരുകുടമെന്നപോലെ കണ്ണീരൊഴുകുന്ന അമ്മമാര്‍ മാറത്തടിച്ച് വിലപിക്കുന്ന ദൃശ്യങ്ങള്‍ നിത്യസംഭവമാണ്. ഒരു ഭരണാധികാരിയും ആശ്വാസവചനവുമായി എത്തുന്നില്ല.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഉത്തര്‍പ്രദേശില്‍ കനത്ത മഴയും കൃഷിനാശവുമുണ്ടായത്. പ്രചാരണപ്രവര്ത്തനത്തിനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നിര്‍ത്തി ഉത്തര്‍പ്രദേശിലേക്ക് മടങ്ങി. അവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഉത്തരാഘണ്ഡില്‍ പ്രളയം അത്യുന്നതിയിലൊഴുകി പ്രദേശങ്ങളും ജനങ്ങളും ഒഴുക്കില്‍പ്പെട്ടപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉത്തരാഖണ്ഡിലെത്തി ആവശ്യമായ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ജമ്മു കാശ്മീര്‍ പ്രളയമുണ്ടായപ്പോള്‍ അവിടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. നമ്മുടെ സംസ്ഥാനത്ത് ഒരാഴ്ചയിലധികമായി ദുരിതം പേറി ജനങ്ങള്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രി എവിടെ എന്നുചോദിക്കാന്‍ പോലും പ്രതിപക്ഷത്തിനാകുന്നില്ല. ‘റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണവായിച്ച് രസിച്ച നീറോ ചക്രവര്‍ത്തിയെക്കുറിച്ച് കേരളം വാചാലരാകാറുണ്ട്. നമ്മുടെ ഹീറോ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലില്ല, ഇന്ത്യയിലില്ല. അങ്ങ് ദൂരെ, ഏഴാംകടലിനക്കരെ അമേരിക്കയിലാണ്. പതിമൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയേ മടങ്ങൂ എന്ന വാശിയിലാണ് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയായ പിണറായി വിജയന്.
അമേരിക്ക എന്നുകേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നുപറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കൊറിയയുമായി അമേരിക്ക സൗഹൃദത്തിലായതിനാലാണോ എന്നറിയില്ല, അമേരിക്കന്‍ വിരോധത്തിന്റെ ‘പല്ലിന് പണ്ടേപോലെ ശൗര്യം’ ഇല്ലാതായി.
കുറ്റം പറയരുതല്ലൊ അമേരിക്കയിലെ ശീതളഛായയില്‍ മയങ്ങുന്നതിനിടയില്‍ കേരളത്തിലെന്തോ നടക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി. നഷ്ടപരിഹാരം നല്കാന് വൈകിക്കൂടാ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. അല്ലെങ്കിലും പ്രഖ്യാപനം നടത്താന്‍ വിരുതന്മാരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഓഖി ദുരന്തബാധിതര്‍ക്ക് ഇനിയും മതിയായ നഷ്ടം നല്‍കിയില്ല. കടലോരവാസികളോട് പണ്ടേ അതൃപ്തിയുണ്ടല്ലൊ പിണറായി വിജയന്. മാറാട് കൂട്ടക്കുരുതി നടന്നപ്പോള്‍ ഇരകള്‍ക്കൊപ്പമായിരുന്നില്ല പിണറായി. ഓഖി തിമിര്‍ത്താടുമ്പോള്‍ കടലിന്റെ മക്കളുടെ കാര്യം നോക്കാതെ പാര്‍ട്ടിസമ്മേളനങ്ങളുടെ തിരക്കിലായിരുന്നു അദ്ദേഹം. എട്ട്ലക്ഷം മുടക്കി പാര്‍ട്ടി തൃശൂര്‍ ജില്ലാസമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പറന്നെത്തിയ കഥയ്ക്ക് വിരാമമുണ്ടായിട്ടില്ല.
കാലവര്‍ഷം മാത്രമല്ല ഇന്നത്തെ കേരളത്തിന്റെ പ്രശ്നം. മുസ്ലീം ഭീകരസംഘടനകള്‍ അഴിഞ്ഞാടുന്നു. സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. എസ്ഡിപിഐ എന്ന സംഘടനയുമായി ഒത്തുതീര്‍പ്പുണ്ടാക്കി അറസ്റ്റ് പ്രഹസനങ്ങള്‍ നടത്തുകയാണ്. സഖാവായിരുന്ന അഭിമന്യുവിന്റെ കൊലയെവച്ച് തലശ്ശേരി ഫൈസല്‍ വധക്കേസില്നിന്നു പ്രതികളായ സഖാക്കളെ രക്ഷിക്കാനാണ് നീക്കമെന്നു ലീഗ് സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചിരിക്കുന്നു. സംഗതി ശരിയാണ്. അതിനിപ്പോള്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യമാണ് അനിവാര്യം. കാര്യങ്ങളെല്ലാം പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും നോക്കിക്കോളും. എന്തൊരു ദൈവത്തിന്റെ നാട്! സമ്മതിക്കണം, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും.
പിണറായി വിജയനൊപ്പം വേദിപങ്കിടാന്‍ അമേരിക്കയിലേക്ക് പോയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി എവിടെ എന്ന് ചോദിക്കുന്നില്ല. മന്ത്രിസഭായോഗമെന്തേ ഇല്ലാത്തതെന്ന് ആരായുന്നില്ല. കേന്ദ്രസഹായം തേടാത്തതെന്തേ എന്നും ചോദിക്കുന്നില്ല. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്ന ശശി തരൂരിന്റെ ആഭാസ പ്രസ്താവനയ്ക്ക് പിന്തുണ നല്‍കുകയാണ് ചെന്നിത്തല. കഷ്ടം കേരളക്കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: