മൂല്യങ്ങളെക്കുറിച്ച് വാചാലമാകുന്നവര്‍ മൂല്യങ്ങള്‍ കാറ്റിന് പറത്തുന്ന കാലം. ഇതിന് ഏറ്റവും വലിയ തെളിവാണവിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് സിപിഎം എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം കൊടുത്തത്. തലശേരി എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യയ്ക്കാണ് സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ആദ്യ റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥി.
കണ്ണൂര്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് കരാര്‍ അധ്യാപകരെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അധ്യാപന പരിചയം, ദേശീയ അന്തര്‍ ദേശീയ തലത്തിലുളള സെമിനാര്‍ അവതരണം, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14ന് നടന്ന അഭിമുഖത്തില്‍ എംഎല്‍എയുടെ ഭാര്യയും മറ്റൊരു അധ്യാപികയായ ബിന്ദുവും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ബിന്ദുവായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്കിയതാവട്ടെ, എംഎല്‍എയുടെ ഭാര്യയ്ക്കും.
ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ സ്വാധീനം അനുസരിച്ച് ഒഴിവുകള്‍ നിര്‍ണ്ണയിക്കന്നതില്‍ സര്‍വ്വകലാശാലകളില്‍ തട്ടിപ്പുകള്‍ അരങ്ങേറാറുണ്ട്. അതിനു തെളിവാണ് ഡിപ്പാര്‍ട്ട്മെന്റ് സംവരണത്തിനു പകരം സര്‍വ്വകലാശാലയിലെ മൊത്തം അധ്യാപകര്‍ക്കുമായി സംവരണം നിശ്ചയിക്കുന്നത്. ഡിപ്പാര്‍ട്ടുമെന്റ് സംവരണം ഒഴിവാക്കിയാല്‍ ചില വകുപ്പുകളില്‍ ഇതര ജാതിയില്‍പ്പെട്ട അധ്യാപകരാരും ഇല്ലാതെ വരും. ഇത്തരം നീക്കങ്ങള്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ അധികാരിവര്‍ഗ്ഗം നടത്തുന്ന തിരിമറിയാണ്. പക്ഷെ, വിജ്ഞാപനം ഇറക്കിക്കഴിഞ്ഞാല്‍ അതില്‍ മാറ്റം വരുത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യം.
രണ്ടു പേര് പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ ഒഴിവാക്കി വിജ്ഞാപനം തിരുത്തുകയും ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കുകയും ചെയ്തത് അഴിമതിയാണ്. ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചതിന്നുപിന്നില്‍ സര്‍വ്വകലാശാല അധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിന്നും പങ്കുണ്ട്.
അദ്ധ്യാപക തസ്തികയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ആളെ ഒഴിവാക്കിയ തെറ്റായ നടപടി വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് തിരുത്താന്‍ ആവശ്യപ്പെടേണ്ടതായിരുന്നു. സ്വയംഭരണ സ്ഥാപനമായ സര്‍വ്വകലാശാലയില്‍ ഇടപെടാന്‍ പറ്റില്ലായെന്നതാണ് സര്‍ക്കാരിന്റെ വാദമെങ്കില്‍ ഒന്നാം റാങ്കുകാരിയോടുള്ള നീതി നിഷേധം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ രണ്ടാം റാങ്കുകാരിയുടെ നിയമനം അസാധുവാകുമെന്ന് സര്‍ക്കാരിന് സര്‍വ്വകലാശാലയെ ഉപദേശിക്കാമായിരുന്നു. ഏതു കാര്യത്തിനും നീതിനിര്‍വഹണം നടന്നു കിട്ടാന്‍ ജനങ്ങള്‍ കോടതിയെ സമീപിക്കുകയെന്ന സാഹചര്യം ഒരു ജനകീയ സര്‍ക്കാരിന് ചേര്‍ന്നതല്ല.
രാമന്‍പിള്ള, ചങ്ങനാശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: