കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന് പൊലിയുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധികള്‍ പാലിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എസ്.എല്‍. അജോയ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ക്യാമ്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കണമെന്ന മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനാലാകാം മഹാരാജാസ് കോളേജില്‍ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് വിശദമായ സ്റ്റേറ്റ്മെന്റ് മൂന്നാഴ്ചയ്ക്കകം നല്‍കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ക്യാമ്പസ് തെരഞ്ഞെടുപ്പു സമയങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, ഇത് ദാരുണമായിപ്പോയി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്യാമ്പസുകളില്‍ ഓഫീസുകളുണ്ടെന്ന് ആക്ഷേപം ഉണ്ട്. ഇത് ഗൗരവമേറിയ വിഷയമാണ്. കലാലയങ്ങള്‍ വിദ്യാഭ്യാസത്തിനും അറിവ് പകരാനുമൊക്കെയുള്ളതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിലേക്ക് ഒളിച്ചു കടത്തരുത്. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ നിലപാടുകളുണ്ടാവാം. പക്ഷേ, സ്വന്തം നിലപാട് ബലം പ്രയോഗിച്ച് മറ്റുള്ളവരില്‍ അടിച്ചേല്പിക്കരുത്. ബലം പ്രയോഗിച്ചുള്ള ആശയ പ്രചരണം വേണ്ട. സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടുകളോട് യോജിക്കാത്തവരെ കൊല്ലുന്ന സാഹചര്യം അനുവദിക്കാനാവില്ല, ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
മുമ്പ് ഇത്തരം ഹര്‍ജികള്‍ പരിഗണിച്ചപ്പോഴും 2009ലും കലാലയ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു പാലിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: