കൊച്ചി : ജോസ്. കെ. മാണിയെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ. നോബിള്‍ മാത്യുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2016 ല്‍ കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് ജോസ്. കെ. മാണി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നു ഹര്‍ജി പറയുന്നു. എന്നാല്‍ ഇപ്പോള്‍ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയാണ് രാജ്യസഭയിലേക്ക് മത്സരിച്ചത്. കോട്ടയം ലോക്സഭാ മണ്ഡലത്തിന് ഇതോടെ പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാതായെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി തീര്‍പ്പാകുന്നതുവരെ ജോസ്. കെ. മാണിയുടെ സത്യപ്രതിജ്ഞ നടത്തരുതെന്ന് രാജ്യസഭാ അധ്യക്ഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നിര്‍ദേശം നല്‍കണമെന്നാണ് ഇടക്കാല ആവശ്യം.
അടുത്ത വര്‍ഷം ജൂണില്‍ കാലാവധി അവസാനിക്കാനിരിക്കെ അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിച്ചു ജയിച്ചു. ലോക്സഭാംഗമായിരിക്കെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് ജയിച്ചത്. രണ്ടു പദവികള്‍ ഒരുമിച്ച് വഹിക്കുന്നത് നിയമവിരുദ്ധമാണ്. കാലാവധി കഴിയാന്‍ ഒരു വര്‍ഷം പോലുമില്ലെന്നിരിക്കെ കോട്ടയത്തിന് മാത്രമായി ഉപതെരഞ്ഞെടുപ്പ് സാധ്യമല്ല. ഇത് 14 ലക്ഷം ജനങ്ങളുള്ള കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: