ഇടുക്കി: മുന്‍കാല റെക്കോഡുകള്‍ പഴങ്കഥയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി സംഭരണി അതിവേഗം നിറയുന്നു. 1985 ജൂലൈ 17ലെ 2374.1 അടി എന്ന റെക്കോഡ് മറി കടന്നാണ് ജലശേഖരം കുതിക്കുന്നത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2375.52 അടിയാണ് ജലശേഖരം, 69.935 ശതമാനം. 7.32 സെ.മീ. മഴ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയപ്പോള്‍ 92.612 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാതിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. തിങ്കളാഴ്ച ഒരുദിവസം കൊണ്ട് 4.24 അടി വെള്ളമാണ് സംഭരണിയില്‍ കൂടിയത്. ഇത്രയും വെള്ളം ഉപയോഗിച്ച് 1489.635 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാകും.
2017നേക്കാള്‍ 49 ശതമാനം വെള്ളമാണ് നിലവില്‍ കൂടുതലായി ഉള്ളത്. പദ്ധതി ആരംഭിച്ച 1975 മുതലുള്ള ഒരോ ദിവസത്തെയും രേഖകളാണ് ഡാം സേഫ്ടി വിഭാഗത്തിന്റെ പക്കലുള്ളത്, ഇതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ഇതേ ദിവസത്തെ രേഖകള്‍ പരിശോധിച്ചാണ് കണക്കുകള്‍ പുറത്ത് വിടുന്നത്. മുമ്പ് 1990ല്‍ 2367 അടിവരെ ജലശേഖരം ഇതേ ദിവസം എത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ലഭിച്ച വിവര പ്രകാരം 2376.5 അടിയായി ജലശേഖരം കൂടിയിട്ടുണ്ട്. 2403 അടിയാണ് പരമാവധി സംഭരണ ശേഷിയെങ്കിലും ഇതിന് മുമ്പ് 2401 എത്തിയതോടെ 1981ലും 1992ലും ഇടുക്കി അണക്കെട്ട് തുറന്നിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടുക്കി തുറക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ഷട്ടറുകള്‍ ഉയര്‍ത്തിയുള്ള ട്രയല്‍ റണ്ണും വകുപ്പ് നടത്തി കഴിഞ്ഞു.
ഇടുക്കി, ചെറുതോണി, കുളമാവ് എന്നിങ്ങനെ മൂന്ന് അണക്കെട്ടുകള്‍ ചേര്‍ന്നതാണ് ഇടുക്കി സംഭരണി. ഇതില്‍ ചെറുതോണി അണക്കെട്ടിന് മാത്രമാണ് ഷട്ടറുള്ളത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 സംഭരണികളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്റെ പാതിയിലധികം സംഭരിക്കാന്‍ ശേഷിയുള്ളതാണ് ഇടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: