കൊച്ചി: ജപ്തി നടപടികളില്‍ പ്രതിഷേധിക്കാന്‍ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആര്‍ടി) ഓഫീസ് പരിസരത്തു രാപകല്‍ സമരത്തിനെത്തിയ ഇടപ്പള്ളി പത്തടിപ്പാലത്തെ വീട്ടമ്മ പ്രീത ഷാജിയും സര്‍ഫാസി വിരുദ്ധ സമിതി പ്രവര്‍ത്തകരും ഉള്‍പ്പടെ 37 സമരക്കാരെ പോലീസ് രാവിലെ 11.30ഓടെ അറസ്റ്റു ചെയ്തു. പ്രീതയടക്കം 29 പേരെ പിന്നീട് വിട്ടയച്ചെങ്കിലും എട്ടു സമിതി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
രണ്ടര ലക്ഷം രൂപയുടെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ വീട്ടമ്മയുടെ രണ്ടര കോടിയുടെ വസ്തു വകകള്‍ ജപ്തി ചെയ്യാന്‍ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും ട്രൈബൂണല്‍ ഉത്തരവ് പ്രകാരം വസ്തുവക ലേലം പിടിച്ചയാള്‍ക്കു പ്രീത ഷാജിയുടെ വീടും വസ്തുവും കൈമാറാന്‍ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഇത് നടപ്പാക്കാന്‍ കഴിഞ്ഞ ഒന്‍പതിന് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നടപടികള്‍ മൂന്നാഴ്ചത്തേയ്ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ട്രൈബൂണലിന്റെ പ്രവര്‍ത്തനവും ഉത്തരവുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ഫാസി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ രാപകല്‍ സമരത്തിന് തീരുമാനിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ വയനാട്, ഇടുക്കി, കൊല്ലം ഉള്‍പ്പടെ ജില്ലകളില്‍ നിന്നുള്ള സമിതി പ്രവര്‍ത്തകരും എത്തിയിരുന്നു.
പനമ്പിള്ളി നഗറിലെ ഡിആര്‍ടി ഓഫീസിന് മുന്നില്‍ സമരം നേരിടാന്‍ തൃക്കാക്കര എസിപി പി.പി. ഷംസിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ശക്തമായ പോലീസ് സന്നാഹം കാവലുണ്ടായിരുന്നു. 15 സ്ത്രീകള്‍ ഉള്‍പ്പടെ 25 പേരെ ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്കും 11 പേരെ കളമശ്ശേരി പോലിസ് സ്റ്റേഷനിലേക്കും മാറ്റി. പത്തടിപ്പാലത്ത് കഴിഞ്ഞ ഒന്‍പതിന് ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കളമശ്ശേരി സ്റ്റേഷനിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: