സൂറിച്ച്: സ്വിസ് ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ തുടരുമ്പോഴും ബാങ്ക് പ്രസിദ്ധീകരിച്ച നിഷ്ക്രിയ ആസ്തിപ്പട്ടികയില്‍ ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ഇപ്പോഴും അവകാശികളില്ലാതെ തുടരുന്നു. പട്ടിക പ്രസിദ്ധീകരിച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോഴും ഇതാണവസ്ഥ. അവകാശികളില്ലാത്ത 3,500 അക്കൗണ്ടുകളാണ് 2015 മുതല്‍ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്. അതിന് ആറെണ്ണം ഇന്ത്യക്കാരുടേതാണ്. മുന്നൂറുകോടി രൂപയോളം വരും ഈ നിക്ഷേപങ്ങള്‍.
സ്വിസ് പൗരന്മാരും ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളും ഉള്‍പ്പെട്ട അക്കൗണ്ട് ഉടമകളുടെ പട്ടിക സ്വിറ്റ്സര്‍ലാന്‍ഡ് ബാങ്കിങ് ഓംബുഡ്സ്മാന് 2015 ഡിസംബറിലാണ് ആദ്യം പ്രസിദ്ധീകിരിച്ചത്. അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാത്തവരുടെ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാറുണ്ട്. അക്കൗണ്ടുകളുടെ യഥാര്‍ഥ ഉടമകള്‍ക്കോ നിയമപരമായി അവരുടെ അനന്തരാവകാശികളായവര്ക്കോ തെളിവുകള്‍ ഹാജരാക്കി അവകാശമുന്നയിക്കാന്‍ ഇത് അവസരം ഒരുക്കും. ഇത്തരത്തില്‍ അവകാശികള്‍ ഹാജരായ നാല്‍പ്പതിലേറെ അക്കൗണ്ടുകളുടെയും രണ്ട് സുരക്ഷിത നിക്ഷേപങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ 2017ല്‍ എടുത്തു മാറ്റിയതായി ഏറ്റവും പുതിയ പട്ടികയില്‍ വ്യക്തമാണ്.
ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 2017ല്‍ 50 ശതമാനം വര്ധിച്ചതായാണ്് കണക്കുകള്‍. ഏകദേശം 7,000 കോടിയോളം വരും നിക്ഷേപം. നിക്ഷേപകരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അതാത് രാജ്യങ്ങള്‍ക്കു നല്കുന്ന സ്വിസ് ബാങ്ക് സംവിധാനം അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയ്ക്കും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: