ചെന്നൈ: തമിഴ്നാട്ടില്‍ ഒരു സര്‍ക്കാര്‍ കോണ്‍ട്രാക്ടറുടെ വീട്ടിലും കമ്പനിയിലും ബന്ധുക്കളുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡു നടത്തിയപ്പോള്‍ പിടിച്ചെടുത്തത് 150 കോടി രൂപയും 100 കിലോ സ്വര്‍ണവും.
സെയ്യാദുരൈ നാഗരാജന്റെ കമ്പനിയിലും ബന്ധുക്കളുടെ വീടുകളിലും നടന്ന ആദായനികുതി പരിശോധനയിലാണ് 150 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ പൊതുമരാമത്തു ജോലികള്‍ ചെയ്യുന്ന പ്രധാന കമ്പനിയായ എസ്പികെ ഗ്രൂപ്പിന്റെ ഡയറക്ടറാണ് സെയ്യാദുരൈ നാഗരാജന്. സെയ്യാദുരൈയുടെ ബിസിനസ് പങ്കാളികളുടെ വീടുകളും അടക്കം നാല്‍പ്പതിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
രണ്ടു വാഹനങ്ങളിലായി സൂക്ഷിച്ച നിലയിലാണ് അമ്പതു കോടി രൂപ കണ്ടെത്തിയത്.
പെരമ്പൂരിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് 89 കിലോ സ്വര്‍ണം പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. തേനാംപേട്ട്, താംബരം എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വീടുകളുടേയും വിരുദുനഗറിലെ അര്പ്പുക്കോട്ടെയിലുള്ള സെയ്യാദുരൈയുടെ കുടുംബവീട്ടിന്റേയും പരിസരസരത്തിനു നിന്നും പണവും സ്വര്‍ണവും കണ്ടെത്തി. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ് എല്ലാ സ്ഥലത്തു നിന്നും കണ്ടെത്തിയിരിക്കുന്നത്.
മിക്കയിടത്തു നിന്നും കണ്ടെത്തിയ പണം കാറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സെയ്യാദുരൈയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും റെയ്ഡ് തുടരും.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കരാറുകള്‍ കിട്ടുന്ന സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ തുടരുകയാണ്. ഹൈവേകളുടെയും പാലങ്ങളുടെയും നിര്‍മാണം സ്ഥിരമായി ലഭിക്കുന്ന കമ്പനിയാണ് സെയ്യാദുരെയുടെത്. മുഖ്യമന്ത്രി പളനിസ്വാമിയടക്കം ഉന്നതനേതാക്കളുമായി സെയ്യാദുരൈക്ക് അടുത്ത ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: