ന്യൂദല്‍ഹി: മുത്തലാഖ്, നിക്കാഹ് ഹലാല, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് കോണ്‍ഗ്രസ്സിനോട് ബിജെപി. വനിതാ സംവരണ ബില്‍ പാസാക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാഹുലിന് അയച്ച കത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം കാരണം രാജ്യസഭയില്‍ പാസാക്കാന്‍ സാധിക്കാത്ത മുത്തലാഖ് ബില്ലിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. വനിതാ സംവരണ ബില്‍ പാസാക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളാണ് എതിര്പ്പുയര്ത്തുന്നതെന്നും രാഹുലിന് ഇരട്ടത്താപ്പാണെന്നും ബിജെപി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ബിജെപിയുടെ മറുപടി.
സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭയിലെയും ലോക്സഭയിലെയും കക്ഷി നേതാക്കളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തു. രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്ന എല്ലാ വിഷയങ്ങള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. നിരവധി വിഷയങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇരു സഭകളിലെയും സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സഭയുടെ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ക്ക് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. രാജ്യ താത്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ കക്ഷികളെയും ആഹ്വാനം ചെയ്തു. ചട്ടങ്ങള്‍ക്കും, നടപടിക്രമങ്ങള്‍ക്കും അനുസൃതമായി ഏത് വിഷയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അദ്ദേഹം വ്യക്തമാക്കി. സമ്മേളനം ആഗസ്ത് 10 വരെ നീണ്ടു നില്ക്കും. 24 ദിവസത്തെ കാലയളവില്‍ മൊത്തം 18 സിറ്റിംഗുകള്‍ ഉണ്ടാകും. 46 ബില്ലുകളും രണ്ട് ധനകാര്യ ഇനങ്ങളും ഉള്‍പ്പെടെ 48 വിഷയങ്ങളാണ് പരിഗണിക്കുന്നത്.
പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളെ സംബന്ധിച്ച 2018ലെ ഓര്‍ഡിനന്‍സ്, ക്രിമിനല്‍ നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, വാണിജ്യ കോടതികള്‍, ഹൈക്കോടതിയുടെ വാണിജ്യ അപ്പലേറ്റ് ഡിവിഷന് (ഭേദഗതി) ഓര്‍ഡിനന്‍സ് 2018. ഹോമിയോപതി (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, ദേശീയ സ്പോര്‍ട്സ് അതോറിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, പാപ്പരത്ത നിര്‍ധന ചട്ട (ഭേദഗതി) ഓര്‍ഡിനന്‍സ് 2018 എന്നീ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പാസ്സാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: