ലീഡ്സ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 257 റണ്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റിന് 256 റണ്‍സെടുത്തു.
അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും (72 പന്തില്‍ 71), 44 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 21 റണ്‍സെടുത്ത മഹേന്ദ്ര സിങ് ധോണിയുടെയും കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍കുമാറും 21 റണ്‍സ് വീതം നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍ 13 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മത്സരത്തിനിടെ കോഹ്ലി മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ 300 0 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന ബഹുമതിയാണ് കോഹ്ലി നേടിയത്. 49 ഇന്നിങ്സില്‍ നിന്നായിരുന്നു ക്യാപ്റ്റനായി കോഹ്ലി 3000 തികച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സിന്റെ പേരിലായിരുന്നു മുന്‍ റെക്കോഡ്. 60 ഇന്നിങ്സില്‍ നിന്നായിരുന്നു എബിഡി ക്യാപ്റ്റനായി 3000 തികച്ചത്.
പരമ്പര സ്വന്തമാക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ബൗളര്‍മാരായ ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ക്കു പകരം ഭുവനേശ്വര്‍ കുമാറും ഷാര്‍ദുല്‍ താക്കൂറും ടീമില്‍ ഇടം നേടി. ആദ്യ രണ്ട് ഏകദിനങ്ങളില്‍ പരാജയപ്പെട്ട ലോകേഷ് രാഹുലിന് പകരം ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ ടീമില്‍ എത്തി. ഇംഗ്ലണ്ട് നിരയില്‍ പരുക്കേറ്റ ജേസണ്‍ റോയിക്കു പകരം ജയിംസ് വിന്‍സിനെയും ഉള്‍പ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങനയക്കപ്പെട്ട ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ 13 റണ്‍സായപ്പോള്‍ 18 പന്ത് നേരിട്ട് വെറും രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മ്മ മടങ്ങി. പിന്നീട് ധവാനും കോഹ്ലിയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. 71 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ധവാന് റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീടെത്തിയ ദിനേശ് കാര്‍ത്തിക് 21 റണ്‍സെടുത്ത് മടങ്ങി. അതിനുശേഷം ധോണി ക്രീസിലെത്തിയെങ്കിലും സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. 66 പന്തുകള്‍ നേരിട്ടാണ് ധോണി 42 റണ്‍സെടുത്തത്. ഒരു റണ്‍സെടുത്ത സുരേഷ് റെയ്നയും നിരാശപ്പെടുത്തി. ഒടുവില്‍ ഷര്‍ദുല്‍ താക്കൂറിന്റെ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 256-ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി വില്ലിയും ആദില്‍ റഷിദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: