മെല്‍ബണ്‍: ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരന് ടിം കാഹില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. അതേസമയം ക്ലബ് തലത്തില്‍ കളിക്കുമോ എന്ന കാര്യം കാഹില്‍ പറഞ്ഞിട്ടില്ല. 107 മത്സരങ്ങളില്‍ ദേശീയ ജേഴ്സിയണിഞ്ഞ കാഹില്‍ 50 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലും കാഹില്‍ ഓസ്ട്രേലിയക്കായി കളിച്ചിരുന്നു. ഒപ്പം നാല് ലോകകപ്പ് കളിക്കുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. വിരമിക്കലോടെ 14 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് അവസാനമായത്.
റഷ്യന്‍ ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ പെറുവിനെതിരെ 2-0ത്തിന് ഓസ്ട്രേലിയ പരാജപ്പെട്ട മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയപ്പോഴാണ് കാഹില്‍ ഈ ചരിത്ര നേട്ടത്തിലെത്തിയത്.
‘ഇന്ന് എന്റെ അവസാന ദിവസമാണ്. ഞാന്‍ ഔദ്യോഗികമായി ബൂട്ടഴിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനി ഓസ്ട്രേലിയന്‍ ജഴ്സിയില്‍ ഞാനുണ്ടാകില്ല, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് കാഹില്‍ ട്വീറ്റ് ചെയ്തു.
എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു. രാജ്യത്തിനുവേണ്ടി നൂറിലധികം മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോ മത്സരവും ഓരോ അംഗീകാരമായിരുന്നു, കാഹില്‍ ട്വീറ്റില്‍ പറഞ്ഞു.
2004-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കാഹില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറിയത്. 2006 ലോകകപ്പില്‍ ജപ്പാനെതിരെ കാഹില്‍ ഇരട്ടഗോളുകളടിച്ചു. അന്ന് മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന ചരിത്രനേട്ടം. 2010, 2014 ലോകകപ്പിലും കാഹില്‍ ഗോളുകള്‍ നേടി.
തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയ്ക്കെതിരെ ഓസ്ട്രേലിയക്ക് വിജയമൊരുക്കിയതും കാഹിലിന്റെ ബൂട്ടുകളായിരുന്നു. അന്ന് ഇരട്ടഗോളുകളാണ് കാഹില്‍ നേടിയത്.
1998-ല്‍ ഇംഗ്ലീഷ് ക്ലബ്ബ് മില്വാലിലൂടെയാണ് ടിം കാഹില്‍ വരവറിയിച്ചത്. ആറ് വര്‍ഷം അവിടെ കളിച്ച താരം 250 കളികളില്‍ നിന്ന് 50 ഗോളുകള്‍ നേടി. 2004-ല്‍ എവര്‍ട്ടണിലേക്ക് മാറി. 2012 വരെ അവിടെ തുടര്‍ന്ന കാഹില്‍ 278 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടി. അതിനുശേഷം ന്യൂയോര്‍ക്ക് റെഡ് ബുള്‍സ്, ഷാങ്ഹായ് ഗ്രീന്‍ലാന്‍ഡ്, ഹാങ്ഷു ഗ്രീന്ടൗണ്, മെല്‍ബണ്‍ സിറ്റി എന്നീ ക്ലബുകള്‍ക്കുവേണ്ടിയും കളിച്ചു. പിന്നീട് 2018-ല്‍ വീണ്ടും മില്വാലില് തിരിച്ചെത്തി.
മികച്ച ഗോളടിക്കാരന്‍ എന്ന നിലയില്‍ മാത്രല്ല, സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും കാഹില്‍ മുന്നിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: