കാസര്‍കോട് : അഭിമന്യുവധത്തില് മുഖ്യപ്രതിയായ മുഹമ്മദ് പൊലീസ് പിടിയിലായി. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റും ആയ മുഹമ്മദിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.
കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ചോദ്യം ചെയ്യല്ലില്‍ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുമായി നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്ന് മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ക്യംപസിനുള്ളില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് കോളേജിന് പുറത്തുള്ള ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ മുഹമ്മദ് വിവരമറിയിച്ചിരുന്നു.
ഒരു കാരണവശാലും എസ്.എഫ്.ഐക്ക് വഴങ്ങരുതെന്നും കോളേജിന് മുന്നിലെ മതിലില്‍ ക്യാംപസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് തന്നെ വേണമെന്നും പുറത്തുള്ളവര്‍ മുഹമ്മദിന് നിര്‍ദേശം നല്കി. കൊലപാതക നടന്ന ദിവസം രാത്രിയില്‍ ഒന്‍പത് മണിയോടെ ക്യാംപസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മായ്ച്ചു കളഞ്ഞു. ഇതോടെ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന 16 എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുഹമ്മദ് കോളേജിലേക്ക് വിളിച്ചു വരുത്തി. കൊലപാതകം നടന്ന ശേഷം സംഘത്തിലെ 13 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. മൂന്ന് പേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പൊലീസിന് കൈമാറി.
അഭിമന്യുവിനെ കുത്തിയത് ആരാണെന്നടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ മുഹമ്മദ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി എന്നാണ് സൂചന. പ്രതികളെ സഹായിച്ചവരടക്കം നാല് പേര് നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്ലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നേക്കും. അതേസമയം വിദ്യാര്‍ത്ഥിയായ മുഹമ്മദിന് ഇത്രയും ദിവസം ഒളിവില്‍ കഴിയാന്‍ എസ്ഡിപിഐ നേതൃത്വത്തില്‍ നിന്നും കാര്യമായ സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. എസ്ഡിപിഐ സംസ്ഥാന നേതാക്കളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ മുഹമ്മദിന്റെ അറസ്റ്റ് പുതിയ പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് പൊലീസ് തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: