തൃശ്ശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അക്രമം. ടോള്‍ നല്‍കാതെ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്ത് പി.സി.ജോര്‍ജ്ജ് വാഹനം ഓടിച്ചു പോവുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ടോള്‍ പ്ലാസ അധികൃതര്‍ പൊലീസില്‍ പരാതി നല്കി. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു എംഎല്‍എ. അദ്ദേഹം സഞ്ചരിച്ച ആഡംബര കാറില്‍ എംഎല്‍എ ബോര്‍ഡ് ഇല്ലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ ആളുകളായിരുന്നു ടോള്‍ ബൂത്തിലുണ്ടായിരുന്നത്. ആളെ തിരിച്ചറിയാതിരുന്ന ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ കൗണ്ടറില്‍ വണ്ടിയെത്തിയപ്പോള്‍ ടോള്‍ ചോദിച്ചു. ഇതില്‍ പ്രകോപിതനായ എംഎല്‍എ കാറില്‍ നിന്ന് പുറത്തിറങ്ങി ടോള്‍ പ്ലാസയിലെ ബാരിയര്‍ വലിച്ചൊടിച്ച ശേഷം യാത്ര തുടരുകയായിരുന്നു.
എംഎല്‍എമാര്‍ക്ക് ടോള്‍ ബൂത്തുകളില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുള്ളതാണെന്ന് പി.സി.ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. എംഎല്‍എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തിവിടാന്‍ ജീവനക്കാര്‍ തയാറായില്ല. പിന്നില്‍ വാഹനങ്ങള്‍ കൂടിയതോടെയാണ് താന്‍ പുറത്തിറങ്ങിയതെന്നും എംഎല്‍എ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: