ന്യൂദല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തുടര്‍ച്ചയായി നിലപാടു മാറ്റുന്നതില്‍ കേരളത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. പൊതുക്ഷേത്രമാണെങ്കില്‍ അവിടെ എല്ലാവര്ക്കും ആരാധന നടത്താന്‍ കഴിയണം. ഇല്ലെങ്കില്‍ അത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി പറഞ്ഞു.
നേരത്തെ, കേസ് പരിഗണിക്കവെ ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയമവശമാണു പരിഗണിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ ഇടപെടില്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്നാണു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ആ വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: