അഞ്ചല്‍: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ മര്‍ദിച്ച് കൊന്ന കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ കുമാറിനാണ് പുതിയ ചുമതല. സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനെതിരെ സി.പി.എം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 25നാണ് പനയഞ്ചേരിയില്‍ വെച്ച് മണിക് റോയിക്ക് മര്‍ദ്ദനമേറ്റത്. ഇയാള്‍ കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പനയഞ്ചേരി സ്വദേശി ശശിധരന് പിള്ള (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സമീപത്തെ വീട്ടില്‍ നിന്നും കോഴിയെ വാങ്ങി നടന്നുവരവെ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന മൂന്ന് പേര് ഇയാളെ തടഞ്ഞു നിര്‍ത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം പുറത്തുവന്ന മണിക് റോയി കൂലിവേലക്ക് പോകുന്നത് തുടര്‍ന്നു.
കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മണിക്ക് റോയിയെ സഹപ്രവര്‍ത്തകര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. തലയുടെ പിന്‍ഭാഗത്തേറ്റ മുറിവില്‍ അണുബാധയുണ്ടായതും വിദഗ്ദ്ധ ചികില്‍സ കിട്ടാത്തതുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: