തലശ്ശേരി: പുതുജീവിതം നല്കിയ യുവാവിന്റെ വീട്ടില്‍ നിന്നും പൊന്നും പണവുമായി മുങ്ങിയെന്ന പരാതിയില്‍ പോലിസ് തിരയുന്ന യുവതി കഴിഞ്ഞ ദിവസം നാടകീയമായി തലശ്ശേരി എസിജെഎം കോടതിയില്‍ ഹാജരായി പൊന്നും പണവും തിരിച്ചുനല്‍കി.
എരഞ്ഞോളി മഹിളാമന്ദിരത്തില്‍ താമസിക്കുന്ന വിവാഹിതയായ അന്തേവാസിനി ഭര്‍തൃവീട്ടിലെ താമസത്തിനിടയില്‍ ഭര്‍തൃമാതാവിന്റെ പൊന്നും പണവും അടിച്ചുമാറ്റിയായിരുന്നു മുങ്ങിയത്. കതിരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പൊന്ന്യം കുണ്ടുചിറയിലെ പുത്തന്‍വീട്ടില്‍ വി.ഷോജിത്തിന്റെ (30) ഭാര്യ തിരുവനന്തപുരം വള്ളക്കടവിലെ ജെ.അനുഷ (24) യാണ് ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടുവന്നതെല്ലാം തിരിച്ചേല്‍പ്പിക്കാന്‍ കോടതി മുന്‍പാകെ എത്തിയത്. ഇതേത്തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പായി.
2016 ലാണ് അനുഷ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലെത്തിയത്. വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട യുവതിയെ പോലീസാണ് കോടതി മുഖേന മഹിളാമന്ദിരത്തിലെത്തിച്ചത്. മന്ദിരത്തിലും തൊട്ടപ്പുറത്തെ അഫ്റ്റര് കെയര്‍ ഹോമിലുമായി ഇലക്ട്രീഷ്യന് ജോലി ചെയ്തിരുന്ന ഷോജിത്തുമായി പ്രണയത്തിലായ അനുഷ പിന്നിട് ഇയാളുമായി വിവാഹിതയായി. മധുവിധു ആസ്വദിക്കുന്നതിനിടയിലാണ് സൂത്രവിദ്യ പ്രയോഗിച്ച് ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങിയത്. തലശ്ശേരി മുത്തൂറ്റ് ബാങ്കില്‍ പണയം വെച്ച ഷോജിത്തിന്റെ പിതാവിന്റെ മോതിരം തിരിച്ചെടുക്കാനെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. പിന്നീട് തിരിച്ചെത്തിയില്ല. ഇതിനിടെ ഷോജിത്തിന്റെ അമ്മ ശോഭയുടെ സ്വര്‍ണ്ണമാലയും നാല് വളകളും അനുഷ കൈക്കലാക്കിയിരുന്നു. ഭര്‍തൃവീട്ടിലെ താമസത്തിനിടെ സ്വന്തം വീട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് ഷോജിത്തില് നിന്നും അനുഷ ഇടക്കിടെ പണം വാങ്ങാറുണ്ടത്രെ. പുതിയ ഇഷ്ടക്കാരനുമൊത്താണ് അനുഷ തലശ്ശേരിയിലെ കടം തിരിച്ചു നല്‍കാനെത്തിയതെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: