കുറവിലങ്ങാട്: കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ ചൊല്ലി വികാരിമാരില്‍ ഭിന്നിപ്പ്. കന്യാസ്ത്രീയുടെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണം അവസാനിക്കും വരെ രൂപതാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച് വികാരിമാര്‍ ദല്‍ഹി ആര്‍ച്ച് ബിഷപ്പിന് കത്ത് നല്‍കിയതായാണ് സൂചന. ബിഷപ്പിന് നേരെ ഉയര്‍ന്നുവന്ന പരാതി സഭയ്ക്കും സമൂഹത്തിനും മാനക്കേട് ഉണ്ടാക്കിയതായും വൈദികയോഗത്തില്‍ അവര്‍ പറഞ്ഞു.
അതേസമയം രാജിവെക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പറഞ്ഞു. കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് കേന്ദ്രീകരിച്ച് രൂപതാ ആസ്ഥാനം ആരംഭിക്കുവാന്‍ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് ഇതിനു പിന്നിലെന്ന് അവര്‍ വാദിക്കുന്നു.
അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് മൊത്തത്തില്‍ അപമാനമാണെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം അടുത്ത ദിവസം ജലന്ധറിലേക്ക് പോകും. പഞ്ചാബ് പോലീസിന്റെ സഹായവും ഇതിന് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: