വാഷിങ്ടണ്‍: സ്വന്തം നാട്ടിലുയര്‍ന്ന പ്രതിഷേധത്തില്‍ പിടിച്ചു നില്ക്കാനാവാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാടു മാറ്റുന്നു. അമേരിക്കയിലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന നീതിന്യായ വകുപ്പിന്റെ കണ്ടെത്തലിനോട് താന്‍ യോജിക്കുകയായണെന്ന് ട്രംപ് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ഹെല്സെങ്കിയില് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായുള്ള ഉച്ചകോടുക്കു ശേഷമുള്ള സംയുക്ത പത്രസമ്മേളനത്തില്‍ നീതിന്യായ വകുപ്പിന്റ കണ്ടെത്തലിനോടു യോജിക്കുകയായിരുന്നു ട്രംപ്.
പുടിനു മുന്നില്‍ ട്രംപ് കീഴടങ്ങി എന്ന വിമര്‍ശനം ഡെമോക്രാറ്റിക് പാര്‍ട്ടി മാത്രമല്ല ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും ഉന്നയിച്ചതോടെയാണ് ട്രംപ് നിലപാടു മാറ്റിയത്. എന്നാല്‍ അപ്പോഴും പൂര്‍ണമായി റഷ്യയെ കുറ്റപ്പെടുത്താന്‍ ട്രംപ് മടിക്കുകയായിരുന്നു.
ഇടപെടല്‍ സമ്മതിക്കുന്നു. എന്നാല്‍ മറ്റുള്ളവരുമാകാമല്ലോ? എന്നാണ് ട്രംപ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിച്ച ഹിലരി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പു പ്രചരണം നിയന്ത്രിച്ചിരുന്ന ഡെമോക്രാറ്റിക് കേന്ദ്ര ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്താന്‍ പന്ത്രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ റഷ്യ നിയോഗിച്ചിരുന്നു എന്നാണ് യുഎസ് നീതിന്യായ വകുപ്പു കണ്ടെത്തിയത്.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് സംയുക്ത പത്രസമ്മേളനത്തില്‍ പുടിന് പറഞ്ഞത. ട്രംപ് ഇത് അംഗീകരിച്ചെന്നു മാത്രമല്ല, തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണത്തെ നമ്മുടെ രാജ്യത്തിന്റെ ദുരന്തം എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇതാണ് അമേരിക്കയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.
വൈറ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് നീതിന്യായ വകുപ്പിന്റെ കണ്ടെത്തലിനോടു താന്‍ യോജിക്കുന്നു എന്ന് ട്രംപ് പറഞ്ഞത്. അന്വേഷണത്തില്‍ കണ്ടെത്തിയതിനോടു യോജിക്കുന്നു. എന്നാല്‍ മറ്റുള്ളവരും ഉണ്ടായിക്കൂടേ? എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: