തൃശൂര്‍: പുല്ലഴി കോള്‍പാടത്തെ കെഎല്‍ഡിസി ബണ്ട് കനാലില്‍ വീണ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരില്‍ ഒരാള്‍ മരിച്ചു. ഒരാളെ രക്ഷിച്ചു. ഷൊര്‍ണ്ണൂര്‍ കുന്നത്തുവീട്ടില്‍ ബാലചന്ദ്രന് മകന് ബിജോയ്(24)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ഫയര്‍ സര്‍വീസിലെ മുങ്ങല്‍വിദഗ്ധരാണ് മൃതദേഹം മുങ്ങിയെടുത്തത്.
ചൊവ്വാഴ്ച രാത്രി 11.30ഓടെ പുല്ലഴി പന്ന്യേങ്കര കിണി കോള്‍പടവിലെ കോള്‍ബണ്ട് കനാലിനോട് ചേര്‍ന്ന മോട്ടോര്‍ പുരയ്ക്ക് സമീപമാണ് അപകടം. തൃശൂര്‍ എംജി റോഡിലെ ഐടി സ്ഥാപനമായ എടിഇഇഎസിലെ സോഫ്റ്റ്വെയര് എഞ്ചിനീയറായ ബിജോയ് കനാലില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ബിജോയിയെ രക്ഷിക്കാന്‍ ചാടിയ സഞ്ജയിനെയാണ് രക്ഷിച്ചത്. ഇരുവരും നീന്തല്‍ അറിയാത്തവരാണ്. രേവതിമൂലയില്‍ സ്ഥാപനം വാടകയ്ക്കെടുത്തു നല്കിയ വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരില്‍ അഞ്ചുപേര്‍ നടക്കാനിറങ്ങിയപ്പോഴാണ് ദുരന്തമെത്തിയത്.
ബിജോയ്. സഞ്ജയ് എന്നിവരെ രക്ഷിക്കാന്‍ കൂട്ടുകാരായ അശ്വിനും ജിയോയും ഒപ്പം കനാലിലേക്ക് ചാടി. സഞ്ജയിനെ രക്ഷിച്ചെങ്കിലും ബിജോയിക്കായുള്ള തെരച്ചില്‍ വിഫലമായി. വിവരമറിഞ്ഞെത്തിയ ഫയര്‍ സര്‍വീസും പോലീസും സമീപവാസികളും പുലര്‍ച്ചെ രണ്ടരവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോള്‍പാടത്തെ പ്രധാന കനാലായതിനാല്‍ ഒഴുക്കില്പെട്ടാല് ഏനാമാവ് വഴി കടലിലെത്താനും സാധ്യതയുണ്ടായിരുന്നു.
രണ്ടരയ്ക്ക് തെരച്ചില്‍ നിറുത്തിയ ഫയല്‍സര്‍വീസും വെസ്റ്റ് പോലീസും രാവിലെ ഏഴ് മണിയോടെ തൃശൂര്‍ ഫയര്‍സ്റ്റേഷനിലെ സ്കൂബാ ഡൈവിങ്ങ് സംഘാംഗങ്ങളായ ജോണ്‍ ബ്രിട്ടോ, നന്ദകുമാര്‍, മധു പ്രസാദ്, ശ്യാം, ഫൈസല്‍, വിജേഷ് എന്നിവര്‍ തെരച്ചില്‍ ആരംഭിച്ചു. ഒമ്പതുമണിയോടെ ബിജോയ് വീണിടത്തു നിന്നും മുപ്പതടി മാറി ചെളിയില്‍ പുഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മുംബൈയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ബാലചന്ദ്രന്റെ മകനാണ് ബിജോയ്. മുംബൈയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന ബിജോയ് രണ്ടരവര്‍ഷം മുമ്പാണ് തൃശൂരിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. സഹപ്രവര്‍ത്തകന്റെ ബര്‍ത്ത്ഡേ പാര്‍ട്ടി ആഘോഷത്തിനായി പുല്ലഴിയിലെ വാടകവീട്ടില്‍ നിന്ന ബിജോയി രാത്രിയിലെ മീന്‍പിടിത്തം കാണുന്നതിനായാണ് സുഹൃത്തുക്കളുമൊത്ത് പാടത്തെത്തിയത്. വെസ്റ്റ് സിഐ ജെ. മാത്യു, എസ്ഐ അനീഷ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. അമ്മ: ശാരദ. സഹോദരന്: ബിനോയ് മുംബൈയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: