ജനിച്ചാല്‍ വെട്ടിക്കൊല്ലും
ജനിച്ചില്ലെങ്കില്‍ ചവിട്ടിക്കൊല്ലും
വിശന്നാല്‍ തല്ലിക്കൊല്ലും
എവിടെയോ വച്ചിട്ടുള്ള ഫ്ളെക്സില്നിന്ന് ആരോ ഒരാള്‍ ഫേസ്ബുക്കില്‍ എടുത്തിട്ടതാണ് ഈ വരികള്‍. യഥാര്‍ത്ഥത്തില്‍ അരുംകൊലകള്‍ ഇവിടെയും അവസാനിക്കുന്നില്ല.
പ്രണയിച്ചാല്‍ മുക്കിക്കൊല്ലും
പഠിച്ചാല്‍ കുത്തിക്കൊല്ലും
പ്രതിരോധിച്ചാല്‍ വെട്ടിനുറുക്കും
വീട്ടില്‍ വെറുതെയിരുന്നാല്‍
കസ്റ്റഡിയിലെടുത്ത് ഇടിച്ചു കൊല്ലും.
സിപിഎം ഏകാധിപത്യ ഭരണം നടത്തുന്ന കേരളത്തിലെ അവസ്ഥയാണിത്. ആരും എവിടെയും എപ്പോള്‍ വേണമെങ്കിലും കൊലചെയ്യപ്പെടാമെന്ന സ്ഥിതി. ഏറ്റവുമൊടുവില്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍നിന്നാണ് ദാരുണ വാര്‍ത്ത എത്തിയിരിക്കുന്നത്. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളിയായ തൊഴിലാളിയെ ചിലര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മാരകമായി പരിക്കേറ്റ മണിക് റോയി എന്ന യുവാവ് ദിവസങ്ങള്‍ക്കുശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
ജൂണ്‍ 25-നാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന മണിക് റോയിയെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മൂക്കില്‍നിന്ന് ചോരവാര്‍ന്നൊഴുകിയ മണിക്കിനെ കമ്പിപ്പാരകൊണ്ടും ആക്രമിച്ചു. കോഴിയെ മോഷ്ടിച്ചുകൊണ്ടുപോവുകയാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. താന്‍ കോഴിയെ മോഷ്ടിച്ചതല്ലെന്ന് മണിക്ക് ആവര്‍ത്തിച്ചു പറഞ്ഞിട്ടും, കോഴിയെ മണിക്കിന് വിറ്റ വീട്ടുകാരെത്തി അക്കാര്യം പറയുന്നതുവരെ മര്‍ദ്ദനം തുടര്‍ന്നു. അപ്പോഴേക്കും രക്തംവാര്‍ന്ന് മണിക്ക് ബോധരഹിതനായിരുന്നു.
ആലോചിച്ചുനോക്കുമ്പോള്‍ ഇതുതന്നെയല്ലേ 2015 സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയിലും സംഭവിച്ചത്. പശുക്കുട്ടിയെ മോഷ്ടിച്ചുകൊണ്ടുപോയെന്ന് സംശയിച്ച് മുഹമ്മദ് അഖ്ലാഖ് എന്നയാളെ ചിലര്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. അഖ്ലാഖിന്റെ വീട്ടുപരിസരത്ത് പശുക്കുട്ടിയുടേതെന്ന് കരുതപ്പെടുന്ന മാംസാവശിഷ്ടങ്ങള്‍ കണ്ടതാണ് കാരണം. പ്രകോപിതരായ ചിലരാണ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ആഘാതത്തിലാവാം അഖ്ലാഖ് ഹൃദയസ്തംഭനം വന്ന് മരിച്ചു. ആക്രമണത്തില്‍ അഖ്ലാഖിന്റെ മകനും കാര്യമായി പരിക്കേറ്റിരുന്നു.
ദാദ്രിയിലെയും അഞ്ചലിലെയും സംഭവങ്ങള്‍ക്ക് സമാനതയുണ്ട്. രണ്ടിടത്തും മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. അഖ്ലാഖിനെ പശുമാംസം ഭക്ഷിച്ചുവെന്ന കുറ്റത്തിന് തല്ലിക്കൊല്ലുകയായിരുന്നില്ല. പക്ഷേ പ്രചാരണം അങ്ങനെയായിരുന്നു. ‘ഹിന്ദുത്വ ഭരണ’ത്തിന്‍കീഴില്‍ ഇഷ്ടഭക്ഷണം കഴിക്കാന്‍പോലും മുസ്ലിങ്ങള്‍ക്ക് അവകാശമില്ലെന്നും, അതിന് ശ്രമിച്ചാല്‍ മരണമായിരിക്കും ഫലമെന്നും രാജ്യമെമ്പാടും ചിത്രീകരിക്കപ്പെട്ടു. അഖ്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസം ഏതാണെന്ന കാര്യത്തില്‍ മാസങ്ങളോളം തര്‍ക്കം നടന്നു. ഒരു പ്രാദേശിക ഡോക്ടറെ ഉദ്ധരിച്ച് അത് ആട്ടിറച്ചിയായിരുന്നുവെന്ന് പോലീസ് പറഞ്ഞെങ്കിലും പശുവിന്റെയോ പശുക്കുട്ടിയുടെയോ മാംസം ആണെന്ന് കോടതിയില്‍ ഹാജരാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായി. പ്രശ്നം ഏറ്റെടുത്ത ചില മാധ്യമങ്ങളും, കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന പ്രതിപക്ഷവും പോപ്പുലര്‍ ഫ്രണ്ടിനെപ്പോലെയുള്ള ഇസ്ലാമിക ഭീകരവാദികളുമായി ചേര്‍ന്ന് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ സംഭവം ഉപയോഗിച്ചു.
ഉത്തരേന്ത്യയിലെ മറ്റ് പല സംഭവങ്ങളിലുമെന്നപോലെ ദാദ്രിയിലെ അഖ്ലാഖിന്റെ മരണവും കേരളത്തില്‍ ആഘോഷിക്കപ്പെട്ടു. മലയാള മാധ്യമങ്ങള്‍ മാസങ്ങളോളം ഏപക്ഷീയമായും വസ്തുതാവിരുദ്ധമായും പ്രചാരണം നടത്തി. അഖ്ലാഖിന്റെ മകനായ ഡാനിഷിനെ കോഴിക്കോട്ട് കൊണ്ടുവന്ന് ‘ഹിന്ദുഫാസിസ’ത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി അവതരിപ്പിച്ചു. സംഘപരിവാര്‍, ആളുകളുടെ അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുകയാണെന്നും, അഖ്ലാഖ് കൊല്ലപ്പെട്ടത് ഇങ്ങനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. ഇതേ മുഖ്യമന്ത്രിതന്നെയാണ് പശുമാംസം ട്രെയിനില്‍ കൊണ്ടുപോയതിന് ‘കൊലചെയ്യപ്പെട്ട’ ജുനൈദിന്റെ വീട്ടില്‍ച്ചെന്ന് 10 ലക്ഷം രൂപ സമ്മാനിച്ചത്. ദല്‍ഹിയില്‍നിന്ന് ഹരിയാനയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ സീറ്റുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് ജുനൈദ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയോ സ്വന്തം പാര്‍ട്ടിക്കാരോ ഇതിനോട് പ്രതികരിച്ചില്ല. കാരണം, ഇത്തരം പ്രചാരണങ്ങളും ധനസഹായങ്ങളും വര്‍ഗീയപ്രീണനം ലക്ഷ്യംവച്ചുള്ള നിക്ഷേപങ്ങളാണല്ലോ.
അഖ്ലാഖ്-ജുനൈദ് സംഭവങ്ങള്‍ക്ക് പരസ്പരബന്ധമില്ലാതിരുന്നിട്ടും രണ്ടും സമര്‍ത്ഥമായി കൂട്ടിക്കെട്ടി. അഞ്ചല്‍ സംഭവം അങ്ങ് ദൂരെ ഉത്തരേന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്താവുകയും, കൊല്ലപ്പെട്ടത് ഒരു മുസ്ലിം നാമധാരിയാവുകയും ചെയ്തിരുന്നെങ്കില്‍ ഇതിനകം കേരളം ഇളകിമറിഞ്ഞേനെ. ചാനല്‍ ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുകയും, സഹായധനങ്ങള്‍ പ്രവഹിക്കുകയും ചെയ്യുമായിരുന്നു. കൊലനടന്നത് കേരളത്തിലായതിനാലും, ദാരുണമായി കൊല്ലപ്പെട്ടത് ഹിന്ദുവായ മണിക് റോയ് ആയതിനാലും ഇതിനൊന്നുമുള്ള സാധ്യതയില്ല. ഒരു മുസ്ലിമായി ജനിക്കാന്‍ കൊതിതോന്നുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത് ഇവിടെ ഓര്‍ക്കാം.
ഉത്തരേന്ത്യയില്‍ ‘ബീഫ് കൊലപാതകങ്ങള്‍’ ആയി ചിത്രീകരിക്കപ്പെട്ടതിനേക്കാള് ദാരുണമായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ചിലര്‍ ചേര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തിയത്. വിശന്നുവലഞ്ഞപ്പോള്‍ ഒരുപിടി അരി മോഷ്ടിച്ചു എന്ന കുറ്റത്തിനായിരുന്നു ഇത്. മാനസികാസ്വാസ്ഥ്യമുള്ള ഈ യുവാവിനെ പിടികൂടി അറവുമാടിനെയെന്നപോലെ റോഡിലൂടെ ആട്ടിത്തെളിച്ച് മര്‍ദ്ദിക്കുന്നതിന്റെ സെല്‍ഫി എടുത്ത് ആഘോഷിച്ചാണ് മരണത്തിലേക്ക് പറഞ്ഞുവിട്ടത്. അഖ്ലാഖും ജുനൈദും ഇപ്പോഴും ഇരകളായി മാധ്യമങ്ങളില്‍ നിറയുമ്പോള്‍, മധു ദിവസങ്ങള്‍ക്കകം അപ്രത്യക്ഷനായി!
അഖ്ലാഖിന്റെയും ജുനൈദിന്റെയും മതപരമല്ലാത്ത കൊലപാതകങ്ങളെ മുന്‍നിര്‍ത്തി ‘ഇന്ത്യയെ തല്ലിക്കൊല്ലുന്നു’ എന്ന് മുറവിളികൂട്ടിയവര്‍ അട്ടപ്പാടിയിലെ മധുവിന്റെ മരണത്തോട് പ്രതികരിച്ചെന്നു വരുത്തിയതല്ലാതെ വലിയ പ്രതിഷേധങ്ങള്‍ക്കൊന്നും നിന്നില്ല. അവരുടെ കണ്ണില്‍ അഖ്ലാഖും ജുനൈദും മതമുള്ള ജീവനുകളും, ആദിവാസിയായ മധു മതമില്ലാത്ത ജീവനുമായിരുന്നു. അഞ്ചലില്‍ മണിക് റോയി കൊല്ലപ്പെട്ടിട്ടും നമ്മുടെ പ്രൊഫഷണല്‍ സെക്കുലറിസ്റ്റുകള്‍ ഉറക്കമുണര്‍ന്നു വരുന്നതേയുള്ളൂ. ഇസ്ലാമിക ഭീകരവാദികള്‍ അഭിമന്യു എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവംപോലെ മണിക് റോയിയുടെ കൊലപാതകവും പ്രതികരിക്കാന്‍ നിര്‍വാഹമില്ലാതെ തങ്ങളെ വെട്ടിലാക്കുന്ന സംഭവമായാണ് ഈ പ്രൊഫഷണല്‍ സെക്കുലറിസ്റ്റുകള്‍ കാണുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: