ലീഡ്സ്: തുടര്‍ച്ചയായ ഒമ്പത് പരമ്പര വിജയങ്ങള്‍ക്കുശേഷം ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ തോല്‍വി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നാണ് തോറ്റത്. ഇംഗ്ലണ്ട് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യ ട്വന്റി 20 പരമ്പര നേടി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ആദ്യ ഏകദിനവും ജയിച്ചതോടെ ആത്മവിശ്വാസം കൊടുമുടിയേറി. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനുശേഷമാണ് ഇന്ത്യക്ക് ഒരു ഏകദിന പരമ്പര നഷ്ടപ്പെടുന്നത്.
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കൡയില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഒാവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 33 പന്തുകളും എട്ട് വിക്കറ്റും ബാക്കിനിര്‍ത്തി 260 റണ്‍സെടുത്തു.
ജോ റൂട്ടിന്റെ അപരാജിത സെഞ്ചുറിയും (100) ക്യാപ്റ്റന്‍ മോര്‍ഗന്റെ അര്ദ്ധസെഞ്ചുറിയു (88 നോട്ടൗട്ട്)മാണ് അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയവും പരമ്പരയും നേടിക്കൊടുത്തത്. 120 പന്തില്‍ 10 ബൗണ്ടറികളടങ്ങിയതാണ് ജോ റൂട്ടിന്റെ ഇന്നിങ്സ്. 108 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സറുമടക്കമായിരുന്നു മോര്‍ഗന്റെ 88 റണ്‍സ്. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യന്‍ താരങ്ങള്‍ ഏറെ പിന്നിട്ടുനില്‍ക്കുകയായിരുന്നു.
നേരത്ത ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലിയുടെ അര്‍ദ്ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി72 പന്തില്‍ 71 റണ്‍സെടുത്തു. 44 റണ്‍സെടുത്ത ശിഖര്‍ ധവാന്, 42 റണ്‍സെടുത്ത മഹേന്ദ്ര സിങ് ധോണി, ദിനേശ് കാര്‍ത്തിക്,ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്കുമാ (മൂവരും 21 റണ്‍സ്) നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഷര്‍ദുല്‍ താക്കൂര്‍ 13 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദില്‍ റഷീദാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ താരമായി ജോ റൂട്ടും തെരഞ്ഞെടുക്കപ്പെട്ടു.
2016-ല്‍ സിംബാബ്വെക്കതിരെ ആരംഭിച്ച പരമ്പര വിജയത്തിനാണ് ഇതോടെ അവസാനമായത്. ഇതിനിടയ്ക്ക് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ഏകദിന പരമ്പര നേടി.
വിജയം, പിഴവുകളിൽ നിന്നും പാഠം ഉൾക്കൊണ്ടതിനാൽ: മോർഗൻ
ലണ്ടന്‍: ആദ്യ ഏകദിനത്തില്‍ സംഭവിച്ച പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോയതിനാലാണ് തങ്ങള്‍ക്ക് ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്ടന് ഇയാന്‍ മോര്ഗന്.
എട്ട് വിക്കറ്റിനാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. തുടക്കം മോശമായിരുന്നെങ്കിലും പരമ്പര പുരോഗമിക്കുന്നതിനനുസരിച്ച് തങ്ങളുടെ ടീമും നില മെച്ചപ്പെടുത്തുകയായിരുന്നു, മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തുടര്‍ച്ചയായ രണ്ട് സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ മികച്ച പ്രകടനം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും ടീമിന് പ്രചോദനമാകുമെന്ന് മോര്ഗന് പറഞ്ഞു. ഫൈനല്‍ പോരാട്ടത്തില്‍ ഇരുവരും ചേര്‍ന്ന് പുറത്താകാതെ നേടിയ 186 റണ്‍സാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.
കഴിഞ്ഞ മത്സരത്തിലെ മിന്നും പ്രകടനത്തോടെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ ഇംഗ്ലീഷ് താരങ്ങളുടെ പട്ടികയില്‍ ജോ റൂട്ട് ഒന്നാമനായി. 2019 ലോകകപ്പ് വരെ സ്ഥിരതയോടെ തുടരുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ ഉള്ളതെന്നും മോര്ഗന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: