പത്തനാപുരം: സ്കൂളില്‍ പോകാന്‍ ബസ് കൂലി നല്കാന് ഇല്ലാതായതോടെ പഠനം പാതിവഴിയില്‍ നിലച്ച പ്രജീഷിനും പ്രണവിനും വേണ്ടി പുന്നല ഗ്രാമം കൈകോര്‍ക്കുന്നു. ഇവരുടെ ദുരിത ജീവിതം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട സുമനസ്സുകളും സന്നദ്ധസംഘടനകളും സഹായങ്ങളുമായെത്തി.
കുട്ടികളുടെ പഠനത്തിനും ഭക്ഷണത്തിനുമുള്ള ചിലവുകള്‍ തങ്ങള്‍ നല്‍കുമെന്ന് വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടുന്ന സഹായമെത്തിക്കാനുള്ള ശ്രമങ്ങളും ആംഭിച്ചു. അദ്ധ്യയനം ആരംഭിച്ച ശേഷം പ്രജീഷും പ്രണവും ഏതാനും ചില ദിവസങ്ങളെ സ്കൂളില്‍ പോയിരുന്നുളളു. സ്കൂളില്‍ നിന്നും കിട്ടിയിരുന്ന ഉച്ചക്കഞ്ഞി കഴിച്ചായിരുന്നു ഇവര്‍ വിശപ്പടക്കിയിരുന്ന്. ഒരു മാസം രണ്ടുപേര്‍ക്കും കൂടി 1200 രൂപയാണ് സ്കൂള്‍ ബസ്സിന് വേണ്ടി വരുന്ന ചെലവ്. രണ്ടുവര്‍ഷം മുമ്പ് മാതാവ് മിനി പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് നിര്‍ധനകുടുംബത്തിന്റെ താളംതെറ്റിയത്. മുത്തശ്ശി പ്രേമയാണ് കുട്ടികളെ നോക്കിയിരുന്നത്.
നാലുവശവും സാരികൊണ്ട് മറച്ച് മുകളില്‍ ടാര്പ്പോളിന് വിരിച്ച ഒറ്റമുറിവീട്ടിലാണ് ഇവരുടെ താമസം. മഴ പെയ്താല്‍ പൂര്‍ണമായും നനയും. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി സുമനസുകള്‍ എത്തിയത്. റൈറ്റ് ഹാന്‍ഡ് ചാരിറ്റി എന്ന സമൂഹമാധ്യമ കൂട്ടായ്മ പ്രവര്‍ത്തകര്‍ ഇന്നലെ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്കി. പൊതുപ്രവര്‍ത്തകനായ പുന്നല സ്വദേശി ഷൈജുവാണ് കുട്ടികളുടെ ഒരു വര്‍ഷത്തേക്കുളള പഠനച്ചെലവുകള്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: