ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള 18 അംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ദല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്താണ് ടീമിലെ പുതുമുഖം. അതേസമയം രോഹിത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെയും ടീമിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ടിലെ ലീഡ്സില്‍ ചേര്‍ന്ന സെലക്ഷന് കമ്മറ്റി യോഗമാണ് ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി തന്നെയാണ് നായകന്. അജിന്‍ക്യ രഹാനെ വൈസ് ക്യാപ്റ്റനും.
ഏകദിന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കുല്‍ദീപ് യാദവും ടെസ്റ്റ് ടീമില്‍ ഇടംനേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. കര്‍ണാടകയുടെ ബാറ്റ്സ്മാന് കരുണ്‍ നായരും ടീമിലിടം പിടിച്ചിട്ടുണ്ട്. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്.
അതേസമയമം പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറയും ടീമിലെത്തി. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പരിക്കുമാറിയാല്‍ ഭുവിയെ ടീമിലെടുക്കുമെന്നാണ് അറിയുന്നത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍). അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: