കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ടിന്റെ കോളേജ് യൂണിറ്റ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ചേര്‍ത്തല അരൂക്കുറ്റി സ്വദേശി മുഹമ്മദാണ് പിടിയിലായത്. കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.
കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദിനെ പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം മുഹമ്മദ് കൂട്ടുപ്രതികള്‍ക്കൊപ്പം ഒളിവിലായിരുന്നു. ഗോവയിലും സംഘം ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണം നല്കുന്ന വിവരം. ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായ ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിഅംഗവും ബി.ടെക് വിദ്യാര്‍ത്ഥിയുമായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) അന്വേഷണ സംഘം നേരത്തെ അറസ്റ്റുചെയ്തിരുന്നു. കൊലപാതക കേസില്‍ പ്രതികളായ മറ്റു നാല് പ്രതികള്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. മുഹമ്മദിനെ അന്വേഷണ സംഘം ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിച്ച് ചോദ്യംചെയ്തു.
അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി പുറത്ത് നിന്ന് പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ ഭീകരരെ വിളിച്ച് വരുത്തിയത് മുഹമ്മദാണെന്നും പ്രതികളില്‍ രണ്ട് മുഹമ്മദുമാരുണ്ടെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മുഹമ്മദടക്കം 15 പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേര് അറസ്റ്റിലായിട്ടുണ്ട്.
ഈ മാസം രണ്ടിന് പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവര് എഴുതുന്നതിനിടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.
ഒറ്റക്കുത്തിനു കൊല്ലാൻ ആളെ കൊണ്ടുവന്നെന്ന് മൊഴി
കൊച്ചി: എസ്എഫ്ഐയെ പാഠം പഠിപ്പിക്കാന്‍ ആസൂത്രണം ചെയ്തതാണ് അഭിമന്യുവിന്റെ കൊലപാതകമെന്ന് മുഖ്യപ്രതി മുഹമ്മദിന്റെ മൊഴി. കോളേജിനുള്ളില്‍ നിന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ ഒറ്റക്കുത്തിന് കൊല്ലാന്‍ കഴിവുള്ളവരെ വിട്ടുതരാന്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ വ്യക്തമായ പ്ലാന്‍ തയ്യാറാക്കി. ആരെ വധിക്കണമെന്നും ആരെയൊക്കെ ആക്രമിക്കണമെന്നും പ്ലാനില്‍ ഉണ്ടായിരുന്നു. പ്രത്യാക്രമണം ഉണ്ടായാലും അവരെയെല്ലാം നേരിടാന്‍ സാധിക്കുന്ന വിധത്തിലുള്ള മുന്‍ കരുതലും ആയുധങ്ങളുമായാണ് കോളേജില്‍ അവര്‍ എത്തിയതെന്നും പിടിയിലായ മുഹമ്മദ് പോലീസിനോട് സമ്മതിച്ചു.
ആരെല്ലാം എതിര്‍ത്താലും ആക്രമിക്കാനായിരുന്നു തീരുമാനം. മഹാരാജാസ് കോളേജിന്റെ പുറത്ത് ചുവരെഴുതാന്‍ അനുവദിക്കാത്ത എസ്എഫ്ഐക്ക് മറുപടി നല്‍കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്ത് വിലകൊടുത്തും ചുവരെഴുതുകയായിരുന്നു ലക്ഷ്യം.
ചുവരെഴുത്ത് തുടരാന്‍ അനുവദിക്കാതിരുന്നതിനാല്‍ അഭിമന്യുവിനെ കൊന്ന് എസ്എഫ്ഐക്ക് മറുപടി നല്‍കാനാണ് തീരുമാനിച്ചതെന്നും മുഹമ്മദ് പോലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: