കോട്ടയം: മഴമേഘങ്ങള്‍ കാണുമ്പോള്‍ കോട്ടയത്തിന്റെ നെഞ്ചിടിക്കുകയാണ്. അത്രമേല്‍ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലപ്പുറമാണ് ഓരോ വീട്ടിലെയും പ്രദേശത്തെയും അവസ്ഥ. ഇങ്ങനെയൊരു വെള്ളപ്പൊക്കം പലര്‍ക്കും ഓര്‍മയില്ല. കോട്ടയത്ത് ആദ്യമായിട്ടാണ് വെള്ളപ്പൊക്കം പ്രളയമായി മാറിയതെന്ന് പഴമക്കാര്‍ പറയുന്നു.
94 വര്‍ഷം മുമ്പത്തെ മഹാപ്രളയത്തോടാണ് അവര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്. പുതുതലമുറയ്ക്കാകട്ടെ, ഇതൊരു പുത്തന്‍ അനുഭവവും. ഉരുള്‍പൊട്ടി മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയും കിഴക്കന്‍ വെള്ളം കുതിച്ചെത്തുകയും ചെയ്തപ്പോഴാണ് കോട്ടയം മുതല്‍ വൈക്കം വരെയുള്ള അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളത്തില്‍ മുങ്ങിയത്.
ജില്ലയിലെ മൂന്ന് താലൂക്കുകളിലായി അരലക്ഷത്തിലേറെ ആളുകളാണ് പ്രളയത്തില്‍ അകപ്പെട്ടിരിക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളാണ് ഉടുതുണി മാത്രമായി സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയത്. ഒഴുകിയെത്തിയ വെള്ളം നിറഞ്ഞ് കിണറുകള്‍ ഉപയോഗശൂന്യമായി. ഇഴ ജന്തുക്കളുടെ ശല്യം വേറെയും.
കോട്ടയം താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയാണ് പൂര്‍ണ്ണമായും മുങ്ങിയത്. കോട്ടയം നഗരപ്രദേശവും സമീപ പഞ്ചായത്തുകളും ടൂറിസം കേന്ദ്രങ്ങള്‍ എന്ന് പുകള്‍പെറ്റ കുമരകവും അയ്മനവും പ്രളയത്തില്‍ അകപ്പെട്ടു. റവന്യു, അഗ്നിരക്ഷാസേനയ്ക്കൊപ്പം ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രണ്ട് ദിവസമായി ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കുമരകം, അയ്മനം മേഖലകളില്‍ തുടങ്ങിയ ഏതാനും ദുരിതാശ്വാസ ക്യാമ്പുകള്‍ വീണ്ടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പ്രളയം ജനജീവിതവും പൂര്‍ണമായി സ്തംഭിപ്പിച്ചു. പ്രധാന റോഡുകളിലൊഴികെ ബസ് ഗതാഗതം നിലച്ചു. ആളുകള്‍ പുറത്തിറങ്ങാതെ വന്നതോടെ റോഡിലും തിരക്കൊഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് പകുതിയായി. ഓഫീസുകളിലും ഹാജര്‍ കുറഞ്ഞു. ട്രെയിന്‍ ഗതാഗതം താറുമാറായി. എവിടെയും സമാനതകളില്ലാത്ത ദുരിതം. ഉയര്‍ന്ന പ്രദേശങ്ങളും ദുരിതത്തില്‍ നിന്ന് മുക്തമല്ല.
എംസി റോഡിലും കെകെ റോഡിലും, മുമ്പ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതായി പലര്‍ക്കും ഓര്‍മ്മയില്ല. ഉരുള്‍പൊട്ടി വന്ന വെള്ളത്തില്‍ പാലാ നഗരവും സമീപ പ്രദേശങ്ങളും രണ്ട് ദിവസം പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. ഉയര്‍ന്ന പ്രദേശമായ കുറവിലങ്ങാട്ട് ആദ്യമായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അവിടെ അരയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്.
ജി. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: