തിരുവനന്തപുരം: ബംഗാള്‍ മാല്‍ഡ സ്വദേശി മണിക് റോയിയെ (50) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് റൂറല്‍ എസ്.പി ബി.അശോകന്റെ റിപ്പോര്‍ട്ട്. മണിക് റോയിയുടെ മൊഴിയെടുക്കുന്നതിലും പോലീസിന് വീഴ്ചവന്നുവെന്ന് റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറിയിട്ടുണ്ട്.
വിലകൊടുത്തു വാങ്ങിയ കോഴിയെ മോഷ്ടിച്ചതാണെന്നാരോപിച്ച് ജൂണ്‍ 24ന് രാത്രി ഏഴ് മണിയോടെ താമസ സ്ഥലത്തിനടുത്താണ് മണിക് റോയ് അഞ്ചംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. എന്നാല്‍ മണിക് റോയിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത് അന്ന് രാത്രി 12 മണിക്കായിരുന്നു. പിന്നീട് ഈ കേസില്‍ തുടരന്വേഷണത്തിനും പൊലീസ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് പനയഞ്ചേരി ഹിമശൈലത്തില്‍ ശശിധരക്കുറുപ്പ് (60), തഴമേല്‍ മുംതാസ് മന്‍സിലില്‍ ആസിഫ് (23) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
മണിക്കിന് മര്‍ദ്ദനമേറ്റ സമയത്ത് ആസിഫ് ബൈക്കില്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ശശിധരക്കുറുപ്പാണ് ആസിഫിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ തുടർന്ന് ആസിഫിന്റെ ബൈക്ക് കണ്ടെത്താനോ പിടിച്ചെടുക്കാനോ എസ്.ഐ രാജേഷ് ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിന്റെ അന്വേഷണത്തെ കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തുടരന്വേഷണം പുനലൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിനെ ഏല്പിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ അഞ്ചല്‍ സി.ഐ ടി. സതികുമാറിനെ ഉള്‍പ്പെടുത്തിയെങ്കിലും എസ്.ഐ രാജേഷിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: