തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ തീരുമാനം എടുക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ആചാരപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും പത്മകുമാര്‍ അറിയിച്ചു.
സ്ത്രീ പ്രവേശന നിയന്ത്രണത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ പുരോഗമന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം വന്നത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്, സര്‍ക്കാര്‍ നിലപാട് അവരില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കടകംപളളി സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ നിലപാട് ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയതാണ്, ഇന്നും നിലപാട് ആവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അംഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല യുവതി പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടില്ലെന്നും ഭരണഘടനാ വിഷയം മാത്രമേ പരിഗണിക്കൂവെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: