ക്വാലാലംപുര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഏഴു പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മലേഷ്യക്കാരും മൂന്നു ഇന്തോനേഷ്യന്‍ പൗരന്മാരുമാണ് അറസ്റ്റിലായത്. മലേഷ്യന്‍ രാജാവിനെയും പ്രധാനമന്ത്രിയേയും വധിക്കുമെന്നു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ യുവാവും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
മാര്‍ച്ച് 12 മുതല്‍ നടത്തിയ ഭീകര വിരുദ്ധ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. സിറിയയിലും ഇറാക്കിലുമുള്ള ഐഎസ് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനാണ് മൂന്നു മലേഷ്യക്കാര്‍ അറസ്റ്റിലായത്. ഭീകര സംഘടനയുമായി നേരിട്ടു ബന്ധമുള്ളതായും സിറിയയില്‍ ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നതായും പിടിയിലായ ഇന്തോനേഷ്യക്കാര്‍ സമ്മതിച്ചിരുന്നു.
ഐഎസ് ബന്ധത്തിന്റെ പേരില്‍ മലേഷ്യയില്‍ ഇതുവരെ മുന്നൂറോളം പേര് പിടിയിലായിട്ടുണ്ട്. ഇറാക്കിലും സിറിയയിലുമായി ഐഎസിന് വേണ്ടി നൂറോളം മലേഷ്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: