പെരുമ്പാവൂര്‍: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ അഞ്ച് യുവാക്കള്‍ മരിച്ചു. ഇടുക്കി ഏലപ്പാറ ഫയര്‍ ഫീല്‍ഡ് എസ്റ്റേറ്റില്‍ ജിനീഷ് (22), മൂലയില്‍ വില്‍സന്റെ മകന് വിജയ് (25), സെബിന്വാലി എസ്റ്റേറ്റില്‍ ഹരിയുടെ മകന് കിരണ്‍ (22), ചെമ്മനം എസ്റ്റേറ്റില്‍ റോയിയുടെ മകന് ഉണ്ണി (22), പുത്തന്‍പുരയ്ക്കല്‍ യേശുദാസിന്റെ മകന് ജെറിന് (20) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുജിത്, ജിബിന്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.
എംസി റോഡില്‍ ചേലാമറ്റം കാരിക്കോട് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. വിദേശത്തേക്ക് പോകാനിരുന്ന ജിബിനെ യാത്രയാക്കാന്‍ വന്നവരാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന കാര്‍ കാരിക്കോട് വളവില്‍ മുമ്പില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന ആന്ധ്രയില്‍നിന്നുള്ള തീര്‍ഥാടകരുടെ ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ചു പേരും തത്ക്ഷണം മരിച്ചു. പ്രദേശവാസികളെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പെരുമ്പാവൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം താലൂക്കാശുപത്രികളില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏലപ്പാറയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: