ന്യൂദല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പാതിരിമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. വിധി വരെ അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ജാമ്യാപേക്ഷയില്‍ വിധിയുണ്ടായേക്കും.
പ്രതികളായ ഫാ. സോണി എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരാണ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഇന്ന് രഹസ്യവാദമാണ് നടന്നത്. കേസ് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എ.കെ.സിക്രിയുടെ ചേംബറിലാണ് വാദം നടന്നത്. രഹസ്യവാദമായതിനാല്‍ തന്നെ വൈദികരുടേയും സര്‍ക്കാരിന്റേയും അഭിഭാഷകര്‍ മാത്രമായിരുന്നു ചേബംറിലുണ്ടായിരുന്നത്.
മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്സ് കെ.ജോര്‍ജിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു. പ്രതികള്‍ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: