കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ക്യാമ്പസിലെ ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍.
അഭിമന്യൂവിനെ കൊലപ്പെടുത്തിയ ദിവസവും അതിനുശേഷവും വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒന്നംപ്രതിയായ മുഹമ്മദുമായി ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകരിലേക്ക് നടത്താന്‍ പോലീസ് തീരുമാനിച്ചത്. മുഹമ്മദിന്റെയും കൂട്ടരുടെയും പ്രചരണം തീവ്രസ്വഭാവത്തില്‍ ഉള്ളതായിരുന്നെന്നും പോലീസ് പറഞ്ഞു.
അതിനിടെ കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫ കൃത്യത്തില്‍ പങ്കെടുത്തുവെന്ന് പോലീസ് കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. മുഹമ്മദില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന.
അതേസമയം, അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ മുപ്പതിലേറെയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പതിനഞ്ച് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ബാക്കിയുള്ളവര്‍ ഇവര്‍ക്ക് സഹായം ചെയ്തവരാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ 12 പേരുടെ അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളത്. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപ്പെടാന്‍ സഹായിച്ചവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: