ഉഡുപ്പി: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട അഷ്ടമഠങ്ങളില്‍ ഒന്നായ ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവര തീര്‍ഥ (55) സമാധിയായി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ആദ്യം ഉഡുപ്പിയിലും പിന്നീട് മണിപ്പാല്‍ കെഎംസി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. 1971ല്‍ എട്ടാം വയസില്‍ സന്ന്യാസദീക്ഷ സ്വീകരിച്ച ഇദ്ദേഹം 30-ാം ഷിരൂര്‍ മഠാധിപതിയാണ്. ആരോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്നാണ് അനുയായികളുടെ ആരോപണം.
കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായി ലക്ഷ്മീവര മാറിയിരുന്നു. ഉഡുപ്പി മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഏതാനും നാള് മുമ്പ് അസുഖ ബാധിതനായപ്പോള്‍ തന്റെ പക്കല്‍ ഉണ്ടായിരുന്ന വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ ശ്രീകൃഷ്ണ മഠത്തില്‍ ഏല്പിച്ചിരുന്നു. അസുഖം ഭേദപ്പെട്ടശേഷം ഇവ തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിന്റെ പേരില്‍ മറ്റു മഠങ്ങളിലെ സ്വാമിമാരുമായി ഭിന്നത ഉണ്ടാവുകയും ലക്ഷ്മീവര തീര്‍ഥ ഷിരൂര്‍ മഠാധിപതി സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം സ്വാമിമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വിഗ്രഹം തിരികെ നല്‍കാത്തതിനു പുത്തിഗെ മഠം ഒഴികെ ആറു മഠങ്ങളിലെ സ്വാമിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ലക്ഷ്മീവര തീര്‍ഥ അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവാദം നിലനില്‍ക്കെയാണ് ലക്ഷ്മീവരയുടെ സമാധി. മരണത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന അഭ്യൂഹത്തെ തുടര്‍ന്ന് പരിശോധനകള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: