ന്യൂദല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയോട് ചേര്‍ന്നും ജീവിക്കുന്ന ജനങ്ങളുടെ സുരക്ഷക്ക് 14,460 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ അറിയിച്ചു.
പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം രൂക്ഷമായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നുണ്ട്. താല്‍ക്കാലികമായി വീടുകളില്‍നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നതിനൊപ്പം കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. വീടും കൃഷിയും പശുക്കളെയും നഷ്ടപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നുണ്ട്. മന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷം ജൂലൈ എട്ട് വരെ കശ്മീരില്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 256 അക്രമങ്ങളുണ്ടായതായി മന്ത്രി പറഞ്ഞു. നൂറ് ഭീകരരും 43 സുരക്ഷാ ഉദ്യോഗസ്ഥരും 16 സാധാരണക്കാരും കൊല്ലപ്പെട്ടു. 2017ല്‍ 342 സംഭവങ്ങളിലായി 213 ഭീകരരും 80 സുരക്ഷാ ഉദ്യോഗസ്ഥരും 40 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: