മമ്പറം: ജബല്പൂരില് മരണപ്പെട്ട സൈനികന്റെ മൃതദേഹം പിറന്ന നാട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ കമ്യൂണിക്കേഷന്‍ ടെക്നീഷ്യനായ അഗാസി (23) ചികിത്സക്കിടയില്‍ മരണപ്പെട്ടതായി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നത്. ശരീരമാകെ നീരുവച്ച് ചൊറിച്ചലാരംഭിച്ചതിനാലാണത്രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധയില്‍ ശ്വാസകോശത്തില്‍ അണുബാധയും കണ്ടെത്തിയിരുന്നു. ചികിത്സക്കിടയില്‍ മരണം സംഭവിച്ചു. പിണറായി ആലക്കണ്ടി അനില്‍കുമാറിന്റെയും ഷൈജയുടെയും മകനാണ്. അര്‍ജുനാണു സഹോദരന്. ഒന്നര മാസം മുമ്പ് ലീവില്‍ വന്ന് തിരികെ പോയതായിരുന്നു. മരണകാരണത്തെപ്പറ്റി ഔദ്യോഗിക വിശദികരണം ഇതേവരെ പുറത്ത് വന്നിട്ടില്ല. ജോലി സ്ഥലത്ത് നിന്നും ഇന്നലെ മംഗളൂര് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഡിഎസ്സി ഭടന്മാരും സൈനിക ഉദ്യോഗസ്ഥരും ഏറ്റുവാങ്ങിയാണ് റോഡ് മാര്‍ഗ്ഗം ജന്മനാട്ടിലെത്തിച്ചത്.
നാട്ടുകാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പാറപ്രം വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് പാറപ്രം മേലൂര്‍ കടവ് പാലത്തിന് സമീപമുള്ള അഗാസി വീട്ടിലെത്തിച്ചത്. ഇവിടെ മാതാപിതാക്കളും സഹോദരനും ഉറ്റവരും അന്ത്യചുംബനമര്പ്പിച്ചു യാത്രാമൊഴി നല്കി. എ.എന്‍.ഷംസിര്‍ എംഎല്‍എ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന്, പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗീതമ്മ, പിണറായി പോലിസ് സബ്ബ് ഇന്‍സ്പക്ടര്‍ ദിനേശന് കോറോത്ത്, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ പി.ജയരാജന്, എന്‍.ചന്ദ്രന്, പി.കെ ശബരിഷ്, വി.എ.നാരായണന്, മമ്പറം ദിവാകരന് തുടങ്ങി നിരവധി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും അന്ത്യോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ കുണ്ടുചിറ ഗ്യാസ് സ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: