പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ എണ്ണ സംഭരണ ശാല നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് കണ്ടങ്കാളി തലോത്ത് വയലില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് എന്‍ഡോസള്‍ഫാന്‍ സമര നായിക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്യും.
പൊതു തെളിവെടുപ്പില്‍ ജനങ്ങള്‍ തിരസ്കരിച്ച നിര്‍ദ്ദിഷ്ട കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കുവേണ്ടി എണ്ണക്കമ്പനികള്‍ ഭരണസ്വാധീനമുപയോഗിച്ച് തെറ്റായ രീതിയില്‍ നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് പ്രദേശ വാസികളുടെ പരാതി. 2018 ജനുവരി 22ന് പുഞ്ചക്കാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു തെളിവെടുപ്പില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ജനങ്ങള്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ഈ വികാരവും നിര്‍ദ്ദേശവും കലക്ടര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ഇതെല്ലാം അവഗണിച്ച് കഴിഞ്ഞ ദിവസം സംഭരണ ശാലക്കായി 85 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുക്കാന്‍ കലക്ടര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കുകയായിരുന്നു. നുറ് ഏക്കറിലധികം വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നെല്‍വയലും തണ്ണീര്‍തടവും ഏറ്റെടുക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നാട്ടകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: