‘ഇര’ വാദമുയര്‍ത്തി മത തീവ്രവാദികള്‍ക്കനുകൂലമായി നിലകൊള്ളുന്ന സിപിഎമ്മുകാര്‍ ഇപ്പോള്‍ ഇസ്ലാംതീവ്രവാദികളുടെ ഇരകളായി തീരുന്ന അവസ്ഥയിലാണ്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐക്കാരന് കൊല്ലപ്പെട്ട സംഭവം വെളിവാക്കുന്നത് അതാണ്. വോട്ടുബാങ്ക് സൃഷ്ടിക്കുവാന്‍ വേണ്ടി തീവ്രവാദ ചിന്തകളെയും തീവ്രവാദപ്രസ്ഥാനങ്ങളെയും സിദ്ധാന്തവല്ക്കരിച്ചതിന്റെ ഫലമാണ് ഇടതുപക്ഷങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ‘ഇര’ വാദം. ഇരകളും വേട്ടക്കാരുമെന്ന സിദ്ധാന്തം, ഇപ്പോള്‍ അവര്‍ക്കെതിരെ തന്നെ തിരിഞ്ഞു വന്നുകൊണ്ടിരിക്കുകയാണത്. അതിനിയും തുടരുകയും ചെയ്യും.
കേരളത്തില്‍ മതതീവ്രവാദധാരകള്ക്കും അതുയര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും ശക്തിപകരുന്ന രാഷ്ട്രീയമാണ് ഇടത്-വലത് മുന്നണികള്‍ 1990 കളുടെ മദ്ധ്യംതൊട്ട് ഇന്നേവരെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗ്ഗീയപാര്‍ട്ടിയായ മുസ്ലീംലീഗിനെ തലോടിക്കൊണ്ടും ഭരണസിരാകേന്ദ്രങ്ങളിലും പൊതുസമൂഹങ്ങളിലും കപട മതേതരത്വമുയര്ത്തിക്കൊണ്ടും എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അനുകൂലിക്കുകയായിരുന്നു ഇടത്-വലത് മുന്നണികള്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
കശ്മീര്‍ കഴിഞ്ഞാല്‍ തീവ്രവാദ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് ഈ മുന്നണികളാണ്. അസംഘടിതരായ ഭൂരിപക്ഷ സമൂഹത്തിന്റെ വോട്ടുനേടി അധികാരത്തിലെത്തുകയും അതിന് ശേഷം ഭൂരിപക്ഷ സമൂഹത്തിന്റെ അസ്ഥിത്വത്തെ തന്നെ കുളം തോണ്ടുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പരിപാടികളാണ് ഇവര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശക്തിയുടെയും ആയുധത്തിന്റെയും അടിസ്ഥാനത്തില്‍ പൊതുസമൂഹത്തെതന്നെ അടക്കിഭരിക്കാന്‍ ശ്രമിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ‘സിദ്ധാന്തങ്ങള്‍’ ചമയ്ക്കുന്നതിനാണ് കേരളത്തില്‍ ഇടതുപക്ഷ നേതൃത്വം എപ്പോഴും ശ്രമിക്കുന്നത്.
മത തീവ്രവാദികളുടെ കേന്ദ്രമാണ് കേരളമെന്ന് ആഗോളതലത്തില്‍ തന്നെ പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു എന്ന സത്യം കേരളീയര്‍ ഇനിയെങ്കിലും തിരിച്ചറിയണം. പല ഇംഗ്ലീഷ് നോവലുകളിലും ഭീകരരുടെ താവളമായാണ് കേരളത്തെ ചിത്രീകരിക്കുന്നത്. ബ്രിട്ടീഷ് ജനപ്രിയ നോവലിസ്റ്റായ ഫ്രഡറിക് ഫോര്‍സെയ്ത്തിന്റെ ‘അഫ്ഘാന്‍’ എന്ന ഇംഗ്ലീഷ് നോവലില്‍ കേരളത്തെ മത തീവ്രവാദ കേന്ദ്രമായിത്തന്നെ ചിത്രീകരിക്കുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ചിത്രം വരച്ചു കാട്ടുന്ന ഈ നോവലിലെ 2 ഭീകരവാദികള്‍ ഇസ്ലാം തീവ്രവാദികളാണ്. അതും കേരളത്തില്‍ നിന്നുള്ളവരായാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ നോവലിസ്റ്റ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നുവെന്ന്കൂടി അറിയുമ്പോഴാണ് ഇതിന്റെ ആധികാരികതയില്‍ നമ്മള് വിശ്വസിച്ചു പോകുന്നത്.
കേരളം തീവ്രവാദികളുടെ മണ്ണായി മാറിയെന്നു പറയുന്ന മറ്റൊരു നോവലാണ് തുഹിന്‍ എ സിന്‍ഹയുടെ ‘ദി എഡ്ജ് ഓഫ് ഡിസയര്‍’. ഈ നോവലിലെ ചില കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവും തികച്ചും കേരളീയമാണ്. ഈ നോവലില്‍ ആഭ്യന്തര മന്ത്രിക്ക് വെടി ഏല്‍ക്കുന്നതുപോലും കൊച്ചിയില്‍ വച്ചാണ്.
1999 ല്‍ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന നായനാരെ വധിക്കാന്‍ മതതീവ്രവാദികള്‍ ഗൂഢാലോചന നടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും കൂടി കൂട്ടിവായിക്കുമ്പോഴാണ് ആപല്‍ക്കരമായ അന്തരീക്ഷത്തിലാണ് കേരളീയര്‍ ജീവിക്കുന്നതെന്നു മനസ്സിലാവുന്നത്. നമ്മുടെ നാട്ടില്‍ എന്തു നടക്കുന്നുവെന്നു നമ്മള് അറിയുന്നില്ലെങ്കിലും പുറത്തുള്ളവര്‍ അറിയുന്നുണ്ട്.
ആഗോള ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ തന്നെയാണ് കേരളത്തിലെ ഭീകരവാദികളും. 2008 ഒക്ടോബറില്‍ കശ്മീരില്‍ സൈന്യവുയുണ്ടായ ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടതോടെയാണ് ഭീകര പ്രവര്‍ത്തനത്തിനായി കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്ന വിവരം പുറത്തായത്. അന്ന് കൊല്ലപ്പെട്ട നാലു മലയാളികളും ജിഹാദിനുവേണ്ടി മതം മാറ്റപ്പെട്ടവരാണെന്നുള്ളതുകൂടി തെളിഞ്ഞതോടുകൂടി മതം മാറ്റവും ഭീകര പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം വെളിവാക്കപ്പെട്ടു. കാസര്‍കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍ നിന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന വിവരവും ഞെട്ടലുളവാക്കുന്നതായിരുന്നു. അതിന് പുറമെയാണ് ലൗ ജിഹാദ് പ്രതിഭാസവും ചര്‍ച്ചയായത്. മറ്റു മതങ്ങളിലുള്ള പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശത്താക്കി മതം മാറ്റാനായി ചിലരെ ഉപയോഗിക്കുന്നുവെന്ന് കേരളമറിഞ്ഞത് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കിയ വിവരങ്ങളിലൂടെ തന്നെയായിരുന്നു.
മതനിന്ദ ആരോപിച്ച്, അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോഴും, കളമശ്ശേരിയില്‍ ബസ് കത്തിച്ചപ്പോഴും, ഭീകര പ്രവര്‍ത്തനത്തിനായി മതം മാറ്റല്‍ നടക്കുമ്പോഴും കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ മതേതരത്വത്തില്‍ പിടിച്ച് ആണയിട്ട് ഉറക്കം നടിക്കുകയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് മതതീവ്രവാദികളുടെ വിളനിലമാക്കി മാറ്റിയതില്‍ ഇടത്-വലത് മുന്നണികള്‍ക്കുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഭിമന്യൂവിന്റെ കൊലപാതകികള്‍ എന്ന് മുദ്രകുത്തപ്പെട്ട മതതീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനവുമായി കൂട്ടുകൂടി ഇടതും വലതും ഇന്നും ഭരണം നടത്തുന്നുണ്ട്.
മനുഷ്യാവകാശ പ്രസ്ഥാനമായും പരിസ്ഥിതി പ്രസ്ഥാനമായും മതസാംസ്ക്കാരിക പ്രസ്ഥാനമായും പ്രവര്‍ത്തിക്കുന്ന ഭീകരവാദത്തിന്റെ അനേകം ധാരകള്‍ ചെന്നു ചേരുന്നത് അവയെല്ലാം നിയന്ത്രിക്കുന്ന മതഭീകരവാദമുയര്ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണ്. പ്രത്യക്ഷത്തില്‍ ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാനുള്ള തന്ത്രങ്ങളിലാണ് ഇവര്‍ ശ്രദ്ധിച്ചിരിക്കുന്നത്.
ഈ മത തീവ്രവാദികളാകട്ടെ ഇന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമാണ് താനും. അതുകൊണ്ടാവാം ഭീകരവാദത്തിനെതിരായി കാര്യമായ യാതൊരു ആശയ പ്രചരണവും ഈ മുന്നണികള്‍ നടത്താത്തതെന്നത് പരസ്യമായ രഹസ്യമാണ്. മുംെബെ സ്ഫോടന കേസിലെ പ്രതിയെ തൂക്കിക്കൊന്നപ്പോള്‍പോലും അതിനെതിരായി നിലകൊണ്ട ഇടത്-വലത് മുന്നണികള്‍ രാജ്യദ്രോഹത്തിന് ചൂട്ടുപിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: