തിരുവനന്തപുരം: മോഹന്‍ലാലിന് പൊതുവേദികളില്‍ ഭ്രഷ്ട് കല്പ്പിക്കാനൊരുങ്ങി ഇടത് കലാകാരന്മാര്. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെ ബ്ലോഗിലൂടെയും അല്ലാതെയും പിന്തുണയ്ക്കുന്ന മോഹന്‍ലാലിനെ തുടര്‍ച്ചയായി വിമര്‍ശിച്ച് ജനപ്രീതി ഇടിക്കാനാണ് കലാകാരന്മാരുടെ പേരില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ശ്രമിക്കുന്നത്. മോഹന്‍ലാലുള്ള വേദിയില്‍ ഉണ്ടാകില്ലെന്ന് അറിയിച്ച് സംവിധായകന് ഡോ. ബിജു രംഗത്തു വന്നത് ഇതിന്റെ തെളിവാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള നീക്കത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. മോഹന്‍ലാലിനെ പുരസ്കാര ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന തീരുമാനത്തെ ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എതിര്‍ത്തു. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചതോടെ വിവാദം കൂടുതല്‍ കത്തിക്കുകയാണ് ഇടത് അനുകൂല കലാകാരന്മാര്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് കൊല്ലത്ത് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് വേദി തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു.
അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ. ജോസഫ് മോഹന്‍ലാലിനെ കടുത്ത വാക്കുകളിലാണ് വിമര്‍ശിച്ചത്. പുരസ്കാരദാനച്ചടങ്ങില്‍ അവാര്‍ഡ് നേടിയവരും മുഖ്യമന്ത്രിയും മാത്രം മതിയെന്നതാണ് വി.കെ. ജോസഫിന്റെ നിലപാട്. മോഹന്‍ലാല്‍ ആയിരിക്കും മുഖ്യാതിഥിയെന്ന് മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ചേര്‍ന്ന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന് പകരം ഇടത് സഹയാത്രികന് മമ്മൂട്ടിയെ ഉള്‍പ്പെടുത്താമായിരുന്നു എന്ന വാദം ഉയര്‍ന്നെങ്കിലും മോഹന്‍ലാലിനെ മാറ്റിനിര്‍ത്തുക എന്ന നിലപാടിനാണ് പ്രഥമ പരിഗണന ലഭിച്ചത്.
ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ മാറ്റിനിര്‍ത്തണമെന്നാണ് സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. അതേസമയം, നടികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ദിലീപിനെ തിരിച്ചെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കുകയും ചെയ്തിട്ടും മോഹന്‍ലാലിനെതിരെ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തിലകനെ അമ്മ വിലക്കിയ സമയത്ത് മോഹന്‍ലാല്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതും നടി വിഷയത്തില്‍ ഇരയ്ക്കൊപ്പമാണെന്ന് തുറന്നു പറഞ്ഞതും രാജിവച്ച നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചതും മോഹന്‍ലാലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. അമ്മയുടെ മുന്‍ പ്രസിഡന്റും ഇടത് എംപിയുമായ ഇന്നസെന്റിനേക്കാള്‍ നിഷ്പക്ഷമായ പ്രായോഗിക നിലപാട് സ്വീകരിച്ചതിലൂടെ എതിരാളികളെ നിശ്ശബ്ദരാക്കാന്‍ മോഹന്‍ലാലിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: