കണ്ണൂര്‍: സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്ത ദളിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയതിന് മൂന്നര ലക്ഷം രൂപയിലേറെ ചെലവ് ഈടാക്കാനുള്ള പോലീസ് നീക്കം വിവാദത്തില്‍.
ഹൈക്കോടതി നിര്‍ദേശപ്രകാരം രാപകല്‍ വനിതാ പോലീസിന്റെ സേവനം നല്കിയതിനുള്ള പ്രതിഫലം ചിത്രലേഖയില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ് പോലീസ്. കോടതി വഴി സ്വന്തമായി പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നവര്‍ ചെലവ് സ്വന്തമായി അടയ്ക്കണമെന്നാണ് നിയമം. സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവരുടെ റാങ്കിനനുസരിച്ച് ഓരോ നാലു മണിക്കൂറിനും സര്‍ക്കാര്‍ തുക നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള തുക ചിത്രലേഖയും നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് നിരവധി സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും മറ്റും പോലീസ് സുരക്ഷയുണ്ട്.ഇവരില്‍ നിന്നൊന്നും സേവനത്തിന് പണം ഈടാക്കാതെ നിര്‍ധന കുടുംബത്തില്‍പ്പെട്ട ദളിത് യുവതിക്ക് കോടതി നിര്‍ദേശപ്രകാരം നല്കിയ സുരക്ഷയുടെ പേരില്‍ പണമീടാക്കാനുള്ള നീക്കം വിവാദമായിട്ടുണ്ട്. പണമില്ലാത്തതിനാല്‍ വീട് നിര്‍മാണം പോലും പാതിവഴിയിലായ കുടുംബമാണിത്.
സര്‍ക്കാര്‍ നിരക്ക്പ്രകാരം ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറുടെ സേവനത്തിന് ദിവസം 3945 രൂപ ചിത്രലേഖ നല്‍കണം. കഴിഞ്ഞ ഏപ്രില്‍ 14നാണു പോലീസ് സംരക്ഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 3,58,995 രൂപ ചിത്രലേഖ സര്‍ക്കാരിലേക്ക് അടക്കേണ്ടി വരും. വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയിലാണ് ചിത്രലേഖയുടെ കുടുംബം താമസിക്കുന്നത്.
പയ്യന്നൂരില്‍ ജാതിവിവേചനത്തിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധം നടത്തിയാണ് ചിത്രലേഖ വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെട്ടത്. പയ്യന്നൂരില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്ന ചിത്രലേഖയുടെ പരാതിയെ തുടര്‍ന്നു മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്കു കാട്ടാമ്പള്ളിയില്‍ വീട് വയ്ക്കാന്‍ ഭൂമി അനുവദിച്ചു. അവിടെയും ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഏപ്രിലില്‍ പോലീസ് സംരക്ഷണം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: