മാനന്തവാടി: വനവാസി വിദ്യാര്‍ഥിനികളെ ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പരിചയപ്പെട്ടത് മിസ്ഡ് കോളില്‍. പിന്നീട് നിരന്തര സംഭാഷണങ്ങള്‍. ഒടുവില്‍ ഊട്ടിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷന് പരിധിയില്‍ എസ്റ്റേറ്റിലെ താമസക്കാരായ 17 ഉം 14 ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളാണ് ഊട്ടിയിലെ സ്വകാര്യ ലോഡ്ജില്‍ പീഡനത്തിനിരയായത്.
വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു തരാമെന്ന വാഗ്ദാനത്തിലാണ് കുട്ടികള്‍ വലയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പീഡനം, പീഡനശ്രമം, പോക്സോ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമം മുതലായവയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജില്ലയിലെ രണ്ട് യുവാക്കളാണ് പ്രതികളെന്നാണ് സൂചന.
ഇക്കഴിഞ്ഞ ജൂണ്‍ 24ന് വന്ന മിസ്ഡ്കോള് വഴിയാണ് പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പരിചയപ്പെടുന്നത്. പിന്നീട് കൂട്ടുകാരിയായ 14കാരിയെയും പരിചയമായി. ഇക്കഴിഞ്ഞ 16നാണ്് കുട്ടികള്‍ താമസിച്ചിരുന്ന എസ്റ്റേറ്റിലെത്തിയ രണ്ട് യുവാക്കള്‍ ഇരുവരേയും കാറില്‍ കയറ്റി ഊട്ടിയിലേക്ക് കൊണ്ട് പോയത്. പിറ്റേദിവസം ഇരുവരേയും ബത്തേരിയില്‍ തിരികെ കൊണ്ടുവിട്ട ശേഷം യുവാക്കള്‍ കാറില്‍ കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: