കൊളംബോ: ആദ്യ രാജ്യാന്തര മത്സരത്തിലെ രണ്ടാം ഓവറില്‍ വിക്കറ്റ് വീഴ്ത്തിയ സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ബാറ്റിങ്ങില്‍ നിരാശാജനകമായ തുടക്കം. ശ്രീലങ്കക്കെതിരായ അണ്ടര്‍ – 19 യൂത്ത് ടെസ്റ്റില്‍ അരങ്ങേറിയ അര്ജുന് സംപൂജ്യനായി മടങ്ങി. പതിനൊന്ന് പന്ത് നേരിട്ട അര്‍ജുനെ ശശിക ദുല്‍ഷനാണ് പൂജ്യത്തിന് പുറത്താക്കിയത്.
പതിനെട്ടുകാരനായ അര്ജുന് കഴിഞ്ഞ ദിവസം തന്റെ രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. കമില്‍ മിശ്രയെ അര്ജുന് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പതിനൊന്ന് ഓവറില്‍ 33 റണ്‍സിന് അര്ജുന് ഒരു വിക്കറ്റ് എടുത്തു.
അര്‍ജുനെപോലെ സച്ചിനും അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് കീഴടങ്ങിയിരുന്നു. പാക്കിസ്ഥാനെതിരായ അരങ്ങേറ്റ ഏകദിനത്തിലാണ് സച്ചിന് പൂജ്യത്തിന് പുറത്തായത്.
അര്ജുന് പൂജ്യത്തിന് പുറത്തായെങ്കിലും ടെയ്ഡ് (113) ബഡോണി (185) എന്നിവരുടെ സെഞ്ചുറികളില്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ 589 റണ്‍സ് നേടി.
മത്സരത്തില്‍ ശ്രീലങ്ക തോല്‍വിയിലേക്ക് നീങ്ങുകയാണ്. 345 റണ്‍സ് ലീഡ് വഴങ്ങിയ അവര്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 177 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്ങ്സിലെ കടം വീട്ടാന്‍ ഇനി 168 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത്് ഏഴുവിക്കറ്റ് മാത്രം. സ്കോര്‍ ശ്രീലങ്ക: 244, മൂന്നിന് 177. ഇന്ത്യ: 589.
പ്രതികരിക്കാൻ ഇവിടെ എഴുതുക: