കൊച്ചി: ഏതുതരം ആക്രമണം ഉണ്ടായാലും നിമിഷങ്ങള്‍ക്കകം നേരിടാന്‍ നാവിക സേന സജ്ജം. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കയറാന്‍ ഒരു ദേശവിരുദ്ധ ശക്തിയേയും അനുവദിക്കില്ലെന്നും നാവിക സേന പ്രതിരോധ വക്താവ് ജന്മഭൂമിയോടു വ്യക്തമാക്കി. ഇന്ത്യയുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്കു പാക്കിസ്ഥാനില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നാവികസേനയുടെ പ്രതികരണം ആരാഞ്ഞത്.
ഭീകരരെ ഇന്ത്യയുടെ മണ്ണിലേക്ക് അയക്കുന്നവരും ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും. ഭീകരര്‍ വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്താനും നാവിക സേന സജ്ജമാണ്. ഇന്ത്യന്‍ തീരങ്ങളില്‍ കടലിനടിയിലൂടെ ആക്രമം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുവെന്ന വിവരത്തിന് പിന്നാലെയാണ് നാവിക സേനസുരക്ഷയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ജയ്ഷെ ഭീകരര്‍ക്ക് ആഴക്കടലിലുള്ള ഡൈവിങ് പരിശീലനമാണു പാക്കിസ്ഥാനിലെ ബഹാവല്‍പുരില്‍ നടക്കുന്നതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ നാവികസേന ആസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സുരക്ഷാ ഏജന്‍സികളില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് ഇന്ത്യയുടെ മള്‍ട്ടി ഏജന്‍സി സെന്ററാണ്(എംഎസി) ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഒരേസമയം കടലിന് പുറമേയും കടലിന്റെ അടിത്തട്ടിലും ആകാശത്തും പരിശോധനകള്‍ നാവിക സേന നടത്തുന്നുണ്ട്. റഡാറുകളുപയോഗിച്ചുള്ള നിരീക്ഷണങ്ങളും സേന നടത്തുന്നു. ഭീകരവാദി ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ കുറച്ച് വര്‍ഷങ്ങളായി സേനയുടെ പരിശോധനകള്‍ ശക്തമാണ്. ശത്രു ഏതുവഴി വന്നാലും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കും മുമ്പ് തന്നെ വകവരുത്തുമെന്നും നാവിക സേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: