കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പോലീസ് തയാറാക്കിയ ലിസ്റ്റിലെ മുപ്പതോളം പേരില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം.
കൊലപാതകത്തില്‍ മുപ്പത് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പതിനഞ്ച് പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നുമാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് അന്വേഷണം വേണ്ട എന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിനനുസരിച്ചാണ് പോലീസിന്റെ നീക്കം.
പിഎഫ്ഐ-എസ്ഡിപിഐ സംസ്ഥാന നേതൃത്വം നേരിട്ട് ആസൂത്രണം ചെയ്ത കൊലപാതകമാണ് അഭിമന്യുവിന്റേത്. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പദ്ധതി അടക്കം മൂന്ന് ദിവസം മുന്നേ തയാറാക്കിയിരുന്നുവെന്ന് പ്രധാനപ്രതി മുഹമ്മദ് തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാസര്‍കോട്-മംഗലാപുരം അതിര്‍ത്തി ഗ്രാമത്തിലെ പിഎഫ്ഐ തീവ്രവാദ കേന്ദ്രത്തില്‍ ഇവരെ കൃത്യമായി എത്തിക്കാന്‍ പോലുമുള്ള സജ്ജീകരണങ്ങള്‍ സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പേ തയാറാക്കിയിട്ടുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍, കൊലപാതകത്തില്‍ മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് നടക്കുന്നത്.
മുഖ്യപ്രതി മുഹമ്മദ് അന്വേഷണ സംഘത്തിന് നല്കിയ മൊഴി പ്രകാരം കൊലപാതകത്തിന് വേണ്ടി വിദഗ്ധരായവരെ താന്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാണ്. ആരോടാണ് ആവശ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതാണ്. എന്നാല്‍, ആരെയോ ബോധ്യപ്പെടുത്താന്‍ നടത്തുന്ന നാടകത്തിന്റെ ഭാഗമായി അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമം.
മുഖ്യപ്രതി മുഹമ്മദ് അടക്കം 12 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്തവര്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനും താമസ സൗകര്യം ഒരുക്കിയവരുമാണ്. പിടികൂടാനുള്ള പ്രതികളുടെ വിവരങ്ങളെല്ലാം കൈവശമുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: