തിരുവനന്തപുരം: അഭിമന്യു കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാർജിലും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേർക്ക് പരുക്കേറ്റു.
കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവർത്തകരായ അമൽ, ശ്രീലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അമലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗ്രനേഡ് പൊട്ടിത്തെറിച്ച് വിമേഷിന് കണ്ണിന് പരുക്കേറ്റു. ഇയാളെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ജല പീരങ്കി ഉപയോഗിച്ച് പോലീസ് പിന്തിരിപ്പിച്ചു. മടങ്ങിപ്പോയ പ്രവർത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിച്ച യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. അനാവശ്യമായി ലാത്തിച്ചാർജ് നടത്തിയതിനെപ്പറ്റി അന്വേഷണം നടത്താമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ പ്രവർത്തകർക്ക് ഉറപ്പു നൽകി. ഇതേ തുടർന്നാണ് രംഗം ശാന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: