ഇരിട്ടി: ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന അക്രമിച്ചു. ഏഴാംബ്ലാക്കേിലെ അനീഷി(30)നെയാണ് ഇന്നലെ രാത്രി കാട്ടാന അക്രമിച്ചത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പതുങ്ങിനിന്ന കാട്ടാന സ്കൂട്ടര്‍ തട്ടിയിട്ട് അനീഷിനെ ചവിട്ടുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ അനീഷിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവം അറിഞ്ഞയുടന്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇന്നും മേഖലയില്‍ പരിശോധന നടത്തുന്നുണ്ട്.
ആറളം ഫാം ജനവാസ മേഖലയില്‍ കാട്ടാനയുടെ വിളയാട്ടം വ്യാപകമാണ്. കഴിഞ്ഞ ദിവസം ഫാം നഴ്സറി പരിസരത്ത് കാട്ടാനയിറങ്ങി വ്യാപകമായി തെങ്ങുള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ ഫാമിലും പരിസര പ്രദേശങ്ങളായ ജനവാസ മേഖലയിലും കാട്ടാന വിളയാട്ടം പതിവായിട്ടും വനപാലകര്‍ കാട്ടാനയെ തുരത്താന്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ആറളം ജനവാസ കേന്ദ്രത്തില്‍ നാലോളം ജീവനെടുത്ത ചുള്ളിക്കൊമ്പനെ ആദിവാസികളുടെയും നാട്ടുകാരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പിടികൂടുകയും പിന്നീട് മുത്തങ്ങയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: