കണ്ണൂര്‍: കണ്ണൂര്‍ ഡിഎസ്സി സെന്ററിലെ സൈനികരുടെ നേതൃത്വത്തില്‍ അഴീക്കലില്‍ മണല്‍ക്കൊളള നടത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് പൂര്‍വ്വസൈനികരുടെ വിവിധ സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജവാന്മാരെ ഉപയോഗിച്ചുളള മണല്‍ക്കൊളള പുറത്തു വന്നിട്ടും ഉന്നത സൈനിക മേധാവികള്‍ ഉറക്കം നടിക്കുകയാണ്. കുറ്റവാളികള്‍ക്കെതിരെ നടപിടിയെടുക്കുന്നതിന് പകരം ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തു നിന്നുളള മെല്ലെപോക്ക് നയം ആശങ്കയുളവാക്കുന്നതാണ്. മണല്ക്കൊളളക്ക് നേതൃത്വം നല്കിയ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി സംരക്ഷിക്കുവാനുളള ഏതു ശ്രമങ്ങളേയും വിമുക്ത ഭടന്മാരുടെസംഘടനകള് എതിര്‍ക്കും. സൈനികര്‍ക്കും മുന്‍സൈനികര്‍ക്കും അപമാനമുണ്ടാക്കിയ പ്രവൃത്തിക്ക് നേതൃത്വം നല്കിയ ഉന്നത ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പൂര്‍വ്വസൈനികരുടെ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. മണല്ക്കൊളളയിലൂടെ കടത്തിയ മണ്ണിന്റെ ലക്ഷ്യസ്ഥാനവും ഉദ്ദേശവും കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി, ചീഫ് ഓഫ് സ്റ്റാഫ്, ദക്ഷിണ മേഖല കമാന്റന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍എക്സ്സിസി സംസ്ഥാന സെക്രട്ടറി വിജയന് പാറാലി, ജില്ലാ സെക്രട്ടറി പി.സുകുമാരന്‍, പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.ആര്.രാജന്, ആര്എച്ച്സിഒഡബ്ല്യുഎ ജില്ലാ സെക്രട്ടറി പി.കെ.ദിനേശന്, എകെഎക്സ്എസ്എ കേരള സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: